കോണ്‍ഗ്രസിതര മൂന്നാം മുന്നണി രൂപീകരണത്തിന്റെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു മുന്‍കൈയ്യെടുത്ത് ഖമ്മം ജില്ലയില്‍ സംഘടപ്പിച്ച മഹാറാലിയില്‍ കോണ്‍ഗ്രസിതര പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സാന്നിധ്യം ശ്രദ്ധേയമായി. എന്നാല്‍ ആം ആദ്മിയുടെ ഡല്‍ഹി,പഞ്ചാബ് മുഖ്യമന്ത്രിമാരും കേരളത്തിലെ ഇടതു മുഖ്യമന്ത്രി പിണറായി വിജയനും മാത്രമാണ് റാലിയിലേക്ക് നേരിട്ടെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എത്തിയില്ല. എന്നാല്‍ സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി.രാജ, സമാജ് വാദി പാര്‍ടി മേധാവിയും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുത്തു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ഉൾപ്പെടെ മൂന്ന് മുഖ്യമന്ത്രിമാരും ഇന്നലെ രാത്രി ഹൈദരാബാദിലെത്തി. ബിആർഎസ് പ്രസിഡന്റും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി അവർ പ്രഗതി ഭവനിൽ കൂടിക്കാഴ്ച നടത്തി.
കെ.ചന്ദ്രശേഖരറാവുവിന്റെ ഭരണ നടപടികളെ പ്രകീര്‍ത്തിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ പിന്തുണയും തെലങ്കാന സര്‍ക്കാരിന് വാഗ്ദാനം ചെയ്തു. തെലങ്കാനയിലെ കളക്ടറേററുകളെ ചന്ദ്രശേഖര്‍ റാവു ജില്ലാ ഭരണത്തിന്റെ എല്ലാ ഓഫീസുകളുടെയും സമുച്ചയമാക്കി മാറ്റിയതിനെയും പിണറായി അഭനന്ദിച്ചു.
തെലങ്കാന പോലെ കേരളവും സാധാരണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഭരണമാണ് കാഴ്ചവെക്കുന്നതെന്ന് പിണറായി വിജയന്‍ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് വ്യക്തമാക്കി. കേരളം വര്‍ഗീയവാദത്തിനും നവ ലിബറലിസത്തിനുമെതിരെ പ്രതിരോധം തീര്‍ക്കുകയും പോരാടുകയുമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
” ഇന്ത്യയുടെ ഫെഡറല്‍ തത്വങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു ടാക്‌സ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം– ഇതെല്ലാം ഫെഡറൽ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. നമ്മുടെ ഭാഷ നമ്മുടെ സ്വത്വമാണ്. പകരം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. അതു രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കും. ബിജെപി സർക്കാർ ജുഡീഷ്യറിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്താനാണു സർക്കാർ നീക്കം. ഇതിനെതിരെ ചീഫ് ജസ്റ്റിസിന്റെ ശക്തമായ നിലപാടു പ്രതീക്ഷാർഹമാണ്. ഇന്ത്യ ജനാധിപത്യ മതേതരത്വ രാജ്യമാണ്. രാജ്യത്തെ വഞ്ചിച്ചവർ, രാഷ്ട്രപിതാവിനെ വധിച്ചവരാണു കേന്ദ്രത്തിൽ. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്രം കൈ കടത്താൻ ശ്രമിക്കുന്നു. ഭിന്നിപ്പിക്കാനുള്ള വർഗീയ അജണ്ടകൾക്കെതിരെ ജനം ഒരുമിക്കണം “–പിണറായി റാലിയിൽ ആവശ്യപ്പെട്ടു.
നേത്രപരിശോധനാ പരിപാടിയായ ‘കാന്തി വെളുഗിന്റെ’ രണ്ടാം ഘട്ടം നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പുതുതായി നിർമിച്ച ഖമ്മം ജില്ലാ കളക്ടറേറ്റ് സമുച്ചയവും അവർ ഉദ്ഘാടനം ചെയ്തു.