കുട്ടനാട്ടിൽ ആരും പാർട്ടി വിട്ടു പോകില്ലെന്നു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. ചില സഖാക്കൾക്കെതിരെയും നിലപാടുകൾക്കെതിരെയും പരാതികൾ ഉയർന്നിരുന്നതായും ചിലതിൽ കഴമ്പുള്ളതായും നാസർ സമ്മതിച്ചു. അതിനു പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉള്‍പ്പാര്‍ടി പ്രശ്‌നത്തില്‍ ആദ്യം നേതൃത്വം ഇടപെട്ടില്ലെങ്കിലും രാമങ്കരിയില്‍ ലോക്കല്‍ കമ്മിറ്റി ആകെ രാജി വെച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ ഏരിയാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതേത്തുടര്‍ന്നാണ് സമവായത്തിനുളള നീക്കം തുടങ്ങിയതായി സൂചനകള്‍ പുറത്തു വന്നിട്ടുള്ളത്. പാര്‍ടിയോടല്ല, ഏരിയാ നേതൃത്വത്തിന്റെ ചില നടപടികളിലാണ് പ്രവര്‍ത്തകര്‍ രോഷാകുലരായി കൂട്ടരാജി നല്‍കിയത്.
കുട്ടനാട് ഏരിയ നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 280ൽ അധികം പേര്‍ പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതായി കാണിച്ച് നേതൃത്വത്തിന് കത്തു നൽകിയിരുന്നു. വിഭാഗീയ പ്രവണതകളെ തുടർന്ന് ചില തദ്ദേശ സ്ഥാപനങ്ങളിലും രാമങ്കരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും പാർട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു.