യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു. അയോവ എന്ന ഇടത്തെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികളും സാൻഫ്രാൻസിസ്‌കോയുടെ തെക്ക് ഭാഗത്തുള്ള തീരദേശ കമ്മ്യൂണിറ്റിയിലെ ഒരു കൂൺ ഫാമിലും ട്രക്കിംഗ് ബിസിനസ് സ്ഥാപനത്തിലും തിങ്കളാഴ്ച ഉണ്ടായ രണ്ട് വെടിവയ്പിൽ ഏഴ് പേരും കൊല്ലപ്പെട്ടു. രണ്ടു സംഭവത്തിലും ഒരേ ആൾ തന്നെയാണ് പ്രതി എന്നും അയാൾ കസ്റ്റഡിയിലാണെന്നും അധികൃതർ അറിയിച്ചു.
അയോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച് സെന്ററിൽ ഇന്ത്യൻ സമയം 3 മണിയോടെ . യുവജനങ്ങൾക്കായുള്ള പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ഇവിടെ രണ്ടു വിദ്യാർഥികൾ മരിച്ചു. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 48 കിലോമീറ്റർ തെക്ക് നഗരമായ ഹാഫ് മൂൺ ബേയുടെ പ്രാന്തപ്രദേശത്തുള്ള ഫാമിൽ നാല് പേരും ട്രക്കിംഗ് ബിസിനസ് സ്ഥാപനത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടതായി പിന്നീട് സാൻ മാറ്റിയോ കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്‌സ് പ്രസിഡന്റ് ഡേവ് പൈൻ പറഞ്ഞു.
രണ്ട് ദിവസത്തിനിടെ കലിഫോർണിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാർക്കിലെ ഡാൻസ് ക്ലബ്ബിൽ ഉണ്ടായ വെടിവയ്പിൽ 10 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ് നടത്തിയ ഹ്യു കാൻ ട്രാൻ (72) സ്വയം വെടിയുതിർത്തു മരിക്കുകയും ചെയ്തു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവയ്പ്. തോക്കുമായി ഡാൻസ് ക്ലബ്ബിൽ കയറിയ ഇയാൾ 20 പേരെ വെടിവച്ചുവീഴ്ത്തിയശേഷം വാനിൽ രക്ഷപ്പെട്ടു. പിന്നീട് പിടിക്കപ്പെടുമെന്നായപ്പോൾ സ്വയം വെടിയുതിർത്തു മരിച്ചു.