ഭാര്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഭർത്താവ് പിടിയിൽ. ഭാര്യയായ രമ്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ എറണാകുളം ഞാറയ്ക്കൽ സ്വദേശി സജീവനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന വീട്ടുമുറ്റത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഒന്നര വർഷം മുമ്പാണ് രമ്യയെ കാണാതായത്. ഇതുസംബന്ധിച്ച് ഭർത്താവ് സജീവൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ ഭർത്താവിലേയ്ക്ക് തന്നെ എത്തുകയായിരുന്നു.
സജീവൻ ഭാര്യ രമ്യയെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടുവെന്ന് പൊലീസിനോട് സമ്മതിച്ചു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ സജീവൻ പൊലീസിനോട് പറഞ്ഞു. 2021 ആഗസ്റ്റ് 16നായിരുന്നു കൊലപാതകം നടത്തിയത്. പകൽ സമയത്ത് കൊലപ്പെടുത്തിയ ശേഷം രാത്രികുഴിച്ചിടുകയായിരുന്നു. കഴുത്തിൽ കയർ മുറുക്കിയായിരുന്നു കൊല നടത്തിയതെന്നും മൊഴിയിൽ പറയുന്നു.
നാട്ടുകാരും അയൽക്കാരും രമ്യയെപ്പറ്റി ചോദിക്കുമ്പോൾ ജോലിയിലാണെന്നും പുറത്താണെന്നുമാണ് സജീവൻ പറഞ്ഞിരുന്നത്. ബംഗലുരുവില്‍ ജോലി ചെയ്യുകയാണെന്ന് പറയാന്‍ മക്കളെ ശട്ടം കെട്ടിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ചിലരോടാകട്ടെ നാടുവിട്ട് മറ്റൊരാള്‍ക്കൊപ്പം പോയെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും പറയുകയും ചെയ്തു. പലരോടും പല കാര്യങ്ങളാണ് തിരോധാനത്തിനുള്ള കാരണമായി പറഞ്ഞിരുന്നത്.
രമ്യയെ ഒന്നരവർഷം മുൻപ് കാണാതായിരുന്നു, 2021 ആഗസ്റ്റ് 17 മുതൽ രമ്യയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പത്രപ്പരസ്യവും നൽകി.
നരബലി കേസിനെ തുടർന്ന് കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുകയും അന്വേഷണം ഊർജിതപ്പെടുത്തുകയും ചെയ്തു, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള വിവരം പുറത്തുവന്നത്.