യുക്രെയിന്‍ റഷ്യെ ആക്രമിച്ച് യുദ്ധം തുടങ്ങിയതോടെ അഞ്ചു കണ്ടെയ്‌നര്‍ അരി വിറ്റഴിക്കാനാവാതെ പോളണ്ടില്‍ കുടുങ്ങിപ്പോയ ഒരാള്‍ അത് എന്തു ചെയ്യും. അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ പോളണ്ടിലെ ഒരു മലയാളി ചെയ്തത് അതുപയോഗിച്ച് ബീയര്‍ ഉണ്ടാക്കുകയായിരുന്നു. എന്നിട്ട് അതിന് നല്ലൊരു പേരുമിട്ടു-മലയാളീ ബിയര്‍.
പാലക്കാട്ടുകാരന്‍ ചന്ദ്രമോഹന്‍ നല്ലൂര്‍ തന്റെ ആഫ്രിക്കന്‍ സുഹൃത്തിനെ സഹായിക്കാന്‍ കണ്ടെത്തിയ മാര്‍ഗം ഒടുവില്‍ ഇതാ മലയാളിയുടെ നാമധേയത്തില്‍ ലോകത്താകെ ആളുകള്‍ കുടിക്കാന്‍ പോകുന്ന ഒരു ബെവറേജ് ആയി മാറിയിരിക്കുന്നു.
പോളണ്ടിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റൈ ആദ്യത്തെ മലയാളി പ്രസിഡണ്ടു കൂടിയാണ് ഈ സംരംഭകന്‍.
മലയാളി ബിയര്‍ പിറന്നതിന്റെ പിന്നിലെ കഥ ചന്ദ്രമോഹന്‍ വിശദീകരിച്ചത് ഇങ്ങനെ: യുക്രെയിന്‍-റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഫ്രിക്കന്‍ സുഹൃത്തിന്റെ പക്കലുണ്ടായിരുന്ന അഞ്ച് കണ്ടെയ്‌നര്‍ അരി വിറ്റഴിക്കാന്‍ വഴിയില്ലാതെ പോയി. യുദ്ധഭൂമിയുടെ അയല്‍രാജ്യമായ പോളണ്ടില്‍ നിന്നും അരി എങ്ങോട്ടും ചെലവാക്കാന്‍ വഴിയില്ല. സംഭരിച്ചു വെക്കാനാവട്ടെ ശാലകളുമില്ല. ഒടുവില്‍ സുഹൃത്തിനെ സഹായക്കാന്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചു. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ഭക്ഷണമാക്കാന്‍ ശ്രമിച്ചു. പക്ഷേ ആ പദ്ധതി നടന്നില്ല.
അപ്പോഴാണ് ഇന്ത്യയ്ക്കു പുറത്തുല്‍പാദിപ്പിക്കുന്ന കൊമ്പന്‍ ബിയറിനെ കുറിച്ച് വായിക്കാനിടയായത്. ഇതോടെ അരി കൊണ്ട് ബിയര്‍ ഉണ്ടാക്കാന്‍ ആലോചിച്ചു. പോളണ്ടിലെ ഒരു റസ്റ്റാറന്റ് ക്രാഫ്റ്റ് ബിയര്‍ ഉല്‍പാദിപ്പിക്കാനായി ഞങ്ങളെ സമീപിച്ചു. അതോടെ വാങ്ങാന്‍ ആളായി. പിന്നീടത്തെ ചോദ്യം ബിയറിന് എന്ത് പേരിടും എന്നതായിരുന്നു. തന്റെ സ്വന്തം നാടിന്റെ തനിമയുള്ള പേര് ഇടാമെന്ന് ചന്ദ്രമോഹന്‍ നിശ്ചയിച്ചു-മലയാളി. ആ പേര് എല്ലാവര്‍ക്കും നന്നായി ക്ലിക്കായി. ട്രേഡ് മാര്‍ക്കിന് അപേക്ഷിച്ചു. ബിയര്‍ ഉല്‍പാദന സംരംഭത്തില്‍ തന്റെ പങ്കാളിയും ഒരു മലയാളിയാണെന്ന് ചന്ദ്രമോഹന്‍ പറഞ്ഞു- ബ്രാന്‍ഡിങ് വിദഗ്ധനായ സര്‍ഗീവ് സുകുമാരന്‍ .
പോളണ്ടിലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിതരണക്കാരായ ലിറ്റിൽ ഇന്ത്യ ഗ്രൂപ്പ് ‘മലയാളി’ ബിയറിന്റെ വിതരണക്കാരായി മുന്നോട്ട് വന്നിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് തന്റെ പാനീയം എത്തിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്ര മോഹൻ.
മലയാളി ബിയറിന്റെ കുപ്പിയുടെ പുറത്തെ സ്റ്റിക്കറില്‍ മലയാളി എന്ന പേരിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തിനു മലയാളിടച്ച് ഉണ്ട്. കേരളത്തിലെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ മുടി വെച്ച, കൂളിങ് ഗ്ലാസ് ധരിച്ച കൊമ്പന്‍ മീശയുള്ള ഒരു ‘മലയാളി’യെ അതില്‍ കാണാം.
കോഴിക്കോട്ടുനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും ബിരുദവും പൂർത്തിയാക്കിയ ചന്ദ്ര മോഹൻ ബിരുദാനന്തര ബിരുദത്തിനായി സ്‌പെയിനിലേക്ക് ചേക്കേറിയ ആളാണ്.