ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ജെപി നദ്ദ 2024 ജൂൺ വരെ തുടരും. നദ്ദയുടെ കാലാവധി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ അറിയിച്ചു. രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജമ്മു കശ്മീരിൽ മെയ് മുതൽ ജൂൺ വരെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട് . ഇത്തരത്തിൽ 10 നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് നദ്ദയെ നിലനിർത്തിയിരിക്കുന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് നദ്ദയുടെ കാലാവധി നീട്ടാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചതെന്നും ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഇത് ഏകകണ്ഠമായി അംഗീകരിച്ചതായും ബിജെപി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ മുൻ അധ്യക്ഷൻ അമിത് ഷായ്ക്കും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടി നൽകിയിരുന്നു.
എൽ കെ അദ്വാനിക്കും അമിത് ഷായ്ക്കും ശേഷം തുടർച്ചയായി രണ്ടാം തവണയും ബിജെപി അധ്യക്ഷനായ മൂന്നാമത്തെ നേതാവാണ് അദ്ദേഹം. രാജ്‌നാഥ് സിംഗും രണ്ടുതവണ പാർട്ടി അധ്യക്ഷനായെങ്കിലും അദ്ദേഹത്തിന്റെ കാലാവധി തുടർച്ചയായിരുന്നില്ല.
ജെപി നദ്ദ 2019 ജൂണിലാണ് പാർട്ടിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. നദ്ദയുടെ നിലവിലെ കാലാവധി ജനുവരി 20ന് അവസാനിക്കുകയായിരുന്നു. ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പാർട്ടിയുടെ ചുമതല വഹിക്കും.