ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ കോടീശ്വരനായി ഉയര്‍ന്നു വന്ന ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഓഹരിവിപണിയില്‍ പടുകുഴിയില്‍. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കിലെ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തു വിട്ട റിപ്പോര്‍ട്ടാണ് അദാനിയെ ചതിച്ചിരിക്കുന്നത്. അദാനി കമ്പനികള്‍ക്ക് ഗണ്യമായ കടബാധ്യതയുണ്ടെന്നും ഗ്രൂപ്പിന്റെത് അനിശ്ചിതമായ സാമ്പത്തിക അടിത്തറയാണെന്നും റിപ്പോര്‍്ട്ടില്‍ പറഞ്ഞിരുന്നു. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അദാനി നടത്തിയതെന്ന് ഹിൻഡൻബർഗ് അതിന്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഇത് പുറത്തായതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നിടിഞ്ഞു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല.
“റിപ്പോർട്ട് സൃഷ്ടിച്ച ഇന്ത്യൻ ഓഹരി വിപണിയിലെ ചാഞ്ചാട്ടം വളരെയധികം ആശങ്കാജനകമാണ്, ഇത് ഇന്ത്യൻ പൗരന്മാരെ അനാവശ്യമായ വേദനയിലേക്ക് നയിച്ചു.അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യങ്ങളിൽ ഹാനികരമായ സ്വാധീനം ചെലുത്തുന്ന തരത്തിലാണ് റിപ്പോർട്ടും അതിന്റെ അടിസ്ഥാനരഹിതമായ ഉള്ളടക്കങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത് “– അദാനിയുടെ ലീഗൽ ടീമിന്റെ ഗ്രൂപ്പ് തലവൻ ജതിൻ ജലുന്ദ്വാല ആരോപിച്ചു.
എന്നാൽ, അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി ഹിൻഡൻബർഗ് വ്യക്തമാക്കി. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും അവർ പറഞ്ഞു .
.