ബിബിസി സംപ്രേഷണം ചെയ്ത ഇന്ത്യ ദ് മോദി ക്വസ്റ്റിയന്‍ എന്ന വാര്‍ത്താ ദൃശ്യസീരീസിനെതിരെ കേന്ദ്രസര്‍ക്കാര്‍. ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടെന്നു പറയപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യന്‍ മുസ്ലീംന്യൂനപക്ഷങ്ങളും തമ്മിലുള്ള സംഘര്‍ഷവുമാണ് പരമ്പരയുടെ വിഷയം. അപകീര്‍ത്തിപരമായ വ്യാഖ്യാനങ്ങള്‍ക്കായി തയ്യാറാക്കിയ പ്രചാരണ സാമഗ്രിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ ബിബിസി പരമ്പരയ്ക്കു നേരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. പക്ഷപാതപരമായും വസ്തുനിഷ്ഠതയില്ലാതെയും തയ്യാറാക്കിയതാണിതെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് അരിന്ദം ബാഗ്ചി പ്രസ്താവിച്ചു. രണ്ടു ഭാഗമായുള്ള ഡോക്കുമെന്ററിയുടെ ആദ്യ എപ്പിസോഡ് ജനുവരി 17-ന് സംപ്രേഷണം ചെയ്തു. രണ്ടാമത്തെത് 24-ന് സംപ്രേഷണം നടത്താനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനിടെ ആദ്യ എപ്പിസോഡിന്റെ ലിങ്ക് യു ട്യൂബില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് പാർലമെന്റ് ബിബിസി ഡോക്യുമെന്ററി ചർച്ച ചെയ്തു. ഗുജറാത്ത് കലാപത്തിന് നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന് പാകിസ്ഥാൻ വംശജനായ എംപി ഇമ്രാൻ ഹുസൈൻ പറഞ്ഞു. ഇപ്പോഴും കലാപബാധിതർക്ക് നീതി ലഭിച്ചിട്ടില്ല. കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?– അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനോട് ചോദിച്ചു.
ബിബിസി ഡോക്യുമെന്ററിയിൽ പ്രധാനമന്ത്രി മോദിയെ കാണിച്ച രീതിയോട് താൻ ഒട്ടും യോജിക്കുന്നില്ലെന്ന് സുനക് പറഞ്ഞു. ബ്രിട്ടീഷ് സർക്കാരിന്റെ നിലപാട് വ്യക്തമാണ്. ലോകത്തിന്റെ ഒരു ഭാഗത്തും അക്രമം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല, എന്നാൽ ഡോക്യുമെന്ററിയിൽ അവതരിപ്പിച്ച പ്രധാനമന്ത്രി മോദിയുടെ ചിത്രത്തോട് യോജിക്കുന്നില്ല.