യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജറോം തന്റെ ഗവേഷണ പ്രബന്ധത്തിലെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് വൻ വിമർശനം നേരിട്ട് കൊണ്ടിരിക്കുമ്പോൾ ചിന്തയെ പരസ്യമായി പിന്തുണച്ച് ഇതുവരെ ഒരു ഉന്നത സിപിഎം നേതാവും രംഗത്തെത്തിയിരുന്നില്ല കഴിഞ്ഞ ദിവസങ്ങളിലൊന്നും. പിന്തുണച്ചാല്‍ അവര്‍ക്കെതിരെയും ട്രോളുകള്‍ പ്രവഹിക്കും എന്നതായിരിക്കാം പലരെയും പിന്തിരിപ്പിച്ചത്. എന്നാല്‍ ആദ്യമായി ഒരു ഉന്നത നേതാവ് ചിന്തയ്ക്ക് പിന്തുണയുമായി രംഗത്തു വന്നു-.എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വേട്ടയാടുകയാണെന്ന് ഇ.പി.ജയരാജന്‍ സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി. ചിന്തയ്ക്ക് പറ്റിയ അബദ്ധം ആര്‍ക്കും പറ്റാവുന്നതേയുള്ളൂ എന്ന് ജയരാജന്‍ തന്റെ ദീര്‍ഘമായ കുറിപ്പില്‍ പറയുന്നു.
‘വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മനഃപൂര്‍വം സ്ഥാപിത ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തിവിടുകയാണ്. യുവജന കമ്മിഷന്‍ ചെയര്‍പഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്‍മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. അതിന്റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങി.
“യുവജനകമ്മിഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്തുതകള്‍ അന്വേഷിക്കാതെയുള്ള നീക്കങ്ങള്‍ നടത്തുന്നതും. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാര്‍ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളര്‍ന്നു വരുന്ന ഒരു മഹിളാനേതാവിനെ തളര്‍ത്തിക്കളയാമെന്നും തകര്‍ത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട. ‘വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജൻഡയാണ്. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്കു വളര്‍ന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തിരഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളര്‍ച്ചയെ തടയുക എന്നതൊക്കെ ഈ അജൻഡയില്‍ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്.
‘ഒരോന്നിനെക്കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകള്‍ നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികള്‍ ഈ രാജ്യത്തുണ്ട്. അങ്ങനെയാണ് കാര്യങ്ങളില്‍ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവര്‍ ചെയ്യട്ടെ. അതിനാല്‍ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളര്‍ന്നു വരുന്നവരെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്’– ജയരാജൻ ഫേസ്ബുക്കിൽ എഴുതി.