2016-ല്‍ നടപ്പാക്കിയ നോട്ടു നിരോധനം നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതു കൊണ്ടു മാത്രം റദ്ദാക്കാനാവില്ലെന്ന് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതി നോട്ടു നിരോധനം ശരിവെച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറഞ്ഞത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നതു വെച്ച് നോട്ടുനിരോധനം റദ്ദാക്കാനാവില്ല എന്നതാണ് ഭൂരിപക്ഷ വിധിയുടെ കാതൽ.
ആദ്യം വിധി വായിച്ച ജസ്റ്റിസ് ആര്‍.എസ്. ഗവായിയുടെ വിധിയോട് മറ്റ് മൂന്ന് ജഡ്ജിമാര്‍ യോജിച്ചു. എന്നാല്‍ ജസ്റ്റിസ് നാഗരത്‌ന വിയോജിച്ചു. ഇദ്ദേഹം നല്‍കിയ വിയോജന വിധിയില്‍ നോട്ട് നിരോധനം നടപ്പാക്കേണ്ടിയിരുന്നത് നിയമനിര്‍മ്മാണത്തിലൂടെയാണെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ആവരുതായിരുന്നുവെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ ചെറിയൊരു പതിപ്പായ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഇത്രയും സുപ്രധാന തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു- ജസ്റ്റിസ് നാഗരത്‌നയുടെ വിയോജനവിധിയില്‍ പറയുന്നു.
നോട്ടുനിരോധന തീരുമാനം ഇപ്പോൾ കോടതി പരിശോധിക്കുന്നതിനോടു ശക്തമായ വിയോജിപ്പാണ് സർക്കാർ ഉയർത്തിയത്. ഗുരുതര പിഴവുകളാണു സർക്കാരിനു സംഭവിച്ചതെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകനും മുൻ ധനകാര്യ മന്ത്രിയുമായ പി.ചിദംബരം വാദിച്ചിരുന്നു.