2013-ൽ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് ഗുജറാത്തിലെ ഗാന്ധിനഗർ കോടതി തിങ്കളാഴ്ച വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ ആശാറാമിന്റെ ഭാര്യയടക്കം മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. ബാപ്പുവിന്റെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.
അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, 2001 മുതൽ 2006 വരെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ ആശ്രമത്തിൽ താമസിക്കുമ്പോൾ ആശാറാം ബാപ്പു യുവതിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വിവാദ ആൾദൈവം ഇപ്പോൾ മറ്റൊരു ബലാത്സംഗ കേസിൽ ജോധ്പൂരിലെ ജയിലിലാണ്.