ബിബിസി സംപ്രേഷണം ചെയ്ത “ഇന്ത്യ ദ് മോദി ക്വസ്റ്റിയന്‍” എന്ന വാര്‍ത്താ ദൃശ്യസീരീസിന്റെ ലിങ്ക് പങ്കിടുന്നതും അതിലേക്കു പ്രവേശിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ വിലക്കി . ഗുജറാത്ത് കലാപത്തില്‍ മോദിക്കുണ്ടെന്നു ആരോപിക്കപ്പെടുന്ന പങ്കും പ്രധാനമന്ത്രിയും ഇന്ത്യന്‍ മുസ്ലീംന്യൂനപക്ഷങ്ങളും തമ്മിലുള്ള സംഘര്‍ഷവുമാണ് പരമ്പരയുടെ വിഷയം.
ലിങ്കുകൾ പങ്കിടുന്ന ഒന്നിലധികം യൂട്യൂബ് വീഡിയോകളും ട്വിറ്റർ പോസ്റ്റുകളും തടയുന്നതിന് കേന്ദ്രം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഐടി റൂൾസ് 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര വെള്ളിയാഴ്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ടുണ്ട്.
അപകീര്‍ത്തിപരമായ വ്യാഖ്യാനങ്ങള്‍ക്കായി തയ്യാറാക്കിയ പ്രചാരണ സാമഗ്രിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ ബിബിസി പരമ്പരയ്ക്കു നേരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. രണ്ടു ഭാഗമായുള്ള ഡോക്കുമെന്ററിയുടെ ആദ്യ എപ്പിസോഡ് ജനുവരി 17-ന് സംപ്രേഷണം ചെയ്തു. രണ്ടാമത്തെത് 24-ന് സംപ്രേഷണം നടത്താനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനിടെ ആദ്യ എപ്പിസോഡിന്റെ ലിങ്ക് യു ട്യൂബില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്.