പ്രമുഖ കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് (62) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
തിരുവനന്തപുരത്ത് വെച്ച് നവംബറില്‍ ഗുരുതരമായ പക്ഷാഘാതത്തെത്തുടര്‍ന്ന് പ്രസാദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. മതിഷ്‌കത്തെ ബാധിച്ചതു കാരണം ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. പ്രസാദ് തിരക്കഥയെഴുതിയ ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 2001 ൽ ജയറാമും സുഹാസിനി മണിരത്‌നവും അഭിനയിച്ച തീർത്ഥാടനം എന്ന സിനിമയിൽ നാരായണൻ എന്ന കഥാപാത്രത്തെ പ്രസാദ് അവതരിപ്പിച്ചിരുന്നു.
2003 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത് വിദ്യാസാഗർ സംഗീതം നൽകിയ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് .
കിളിച്ചുണ്ടൻ മാമ്പഴത്തിനു മുൻപ് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചത് സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു പക്ഷേ ആ ചിത്രം റിലീസായത് വർഷങ്ങൾ കഴിഞ്ഞാണ്. അതിനാൽ പ്രസാദിന്റെ ജനങ്ങൾ കേട്ട ആദ്യ ഗാനങ്ങൾ കിളിചുണ്ടൻ മാമ്പഴത്തിലേതായിരുന്നു. തുടർന്ന് ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചു. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.