സമൂഹ മാദ്ധ്യമങ്ങളിൽ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് സുപ്രീം കോടതി വിലക്ക് നീക്കിയത്. രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയാണ് സുപ്രീം കോടതി തീർപ്പാക്കിയത്.
ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ശബരിമല യുവതീപ്രവേശന വിധിക്കു ശേഷം താന്‍ ശബരിമലയ്ക്ക് പോകുകയാണെന്ന കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ഫോട്ടോ രഹ്ന സമൂഹമാധ്യമത്തില്‍ ഇട്ടതിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കരുതെന്ന ജാമ്യവ്യവസ്ഥ രഹ്ന ലംഘിച്ചുവെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നേരത്തെ എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.