പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നതില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അതൃപ്തി രേഖപ്പെടുത്തി. പാര്‍ലമെന്റ് നിയമങ്ങള്‍ ഉണ്ടാക്കുകയും സുപ്രീംകോടതി അവ റദ്ദാക്കുകയും ചെയ്യുകയാണെന്ന് ധന്‍കര്‍ അഭിപ്രായപ്പെട്ടു. ജയ്പൂരില്‍ രാജ്യത്തെ നിയമസഭാ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ധന്‍കര്‍. പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ മറ്റൊരു കേന്ദ്രം അല്ലെങ്കില്‍ വ്യക്തി എന്തിന് അവലോകനം ചെയ്യണമെന്ന് ഉപരാഷ്ട്രപതി ചോദിച്ചു.
‘1973-ല്‍ വളരെ തെറ്റായ ഒരു കീഴ് വഴക്കം തുടങ്ങി. കേശവാനന്ദഭാരതി കേസിലെ വിധിയോടെയാണത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ പാര്‍ലമെന്റിനു പോലും പറ്റില്ല എന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. എനിക്ക് ഇതിനോട് യോജിപ്പില്ലെന്ന് ബഹുമാനത്തോടെ കോടതിയോട് പറയാന്‍ ആഗ്രഹിക്കുന്നു. വീടിന് മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്നതു പോലെ തന്നെയാണിത്. പാര്‍ലമെന്റിന്റെ തീരുമാനം പുനപരിശോധിക്കാന്‍ മറ്റൊരു സ്ഥാപനത്തെ അനുവദിക്കാമോ’ -ധന്‍കാര്‍ ചോദിച്ചു.
ജന പ്രതിനിധികളുടെ പെരുമാറ്റത്തെയും ഉപ രാഷ്‌ട്രപതി കടുത്ത ഭാഷയിൽ വിമർശിച്ചു. പാർലമെന്റിലെയും നിയമസഭകളിലെയും നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പെരുമാറ്റം വളരെ മോശമാണ്. ഈ നിരാശാജനകമായ അന്തരീക്ഷത്തിന് ഒരു പരിഹാരം കണ്ടെത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ല. പാർലമെന്റിലും നിയമസഭകളിലും ജനപ്രതിനിധികളുടെ അപമര്യാദയായി പെരുമാറിയതിൽ പൊതുജനം രോഷാകുലരാണ്. ഭരണഘടന സത്യപ്രതിജ്ഞ ചെയ്യുന്ന ജനപ്രതിനിധികൾ ഇങ്ങനെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികൾ വഴി കാണിക്കുമെന്ന് ജനങ്ങൾ കരുതുന്നുണ്ട്. അത് നിറവേറ്റണം– ഉപരാഷ്‌ട്രപതി പറഞ്ഞു.