വിഴിഞ്ഞം സമരത്തിനിടയായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ച വിജയിച്ചു. വാടക പൂർണമായും സർക്കാർ നൽകും. സമരത്തിൽ ഉൾപ്പെട്ടവർക്ക് ജോലിക്ക് പോകാൻ കഴിയാത്ത ദിവസത്തിലെ നഷ്‌ടപരിഹാരം നൽകുമെന്നും തീരുമാനമായി. ഇതോടെ 140ദിവസങ്ങളായി നടന്നുവന്ന സമരം നിർത്തുന്നതായി സമരസമിതി അറിയിച്ചു.
മുൻപ് മന്ത്രിസഭാ ഉപസമിതിയുമായും ചീഫ് സെക്രട്ടറി വി.പി ജോയിയുമായി നടന്ന ചർച്ചയ്‌ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ചർച്ച ആരംഭിച്ചത്. പ്രശ്‌നം പരിഹരിക്കുന്നതിന് ഊർജിത ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടന്നത്.
ഇന്നത്തെ ചർച്ചകൾക്ക് മുന്നോടിയായി നേരത്തെ സമരസമിതി യോഗം ചേർന്നിരുന്നു. നാല് നിർദ്ദേശങ്ങൾ ലത്തീൻ സഭ മുന്നോട്ടുവച്ചിരുന്നു. കടൽക്ഷോഭത്തിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നൽകുന്ന വാടക 5500 എന്നത് 8000 ആയി ഉയർത്തണമെന്നത് ഒന്ന്. സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. വാടക നൽകുന്നതിനുളള പണം അദാനിയുടെ സിഎസ്‌ആർ ഫണ്ടിൽ നിന്നും വേണ്ട, പ്രാദേശിക വിദഗ്ദ്ധനായ ആൾ തീരശോഷണം പഠിക്കാനുളള സമിതിയിൽ വേണം എന്നിങ്ങനെയാണിവ. ഈ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
തീരശോഷണത്തിൽ കൂടുതൽ പഠനങ്ങൾ വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു . തുറമുഖ നിർമാണം തടസ്സപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു.