കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യ സ്‌ക്രീനിങ്ങിനു തന്നെ നല്ല ആസ്വാദക സംഘത്തിന്റെ സാന്നിധ്യം. നഗരത്തിലെ മൂന്ന് സ്‌ക്രീനുകളില്‍ പ്രദര്‍ശനങ്ങള്‍ ഇന്നു രാവിലെ തുടങ്ങി. തളിപ്പറമ്പ് മൊട്ടമ്മല്‍ മാളില്‍ ഒരുക്കിയ സംഘാടക സമിതി ഓഫീസില്‍ രാവിലെ തന്നെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് തിരക്കുണ്ടായിരുന്നു. കുറഞ്ഞത് ആയിരം പ്രതിനിധികളെങ്കിലും മേളയ്‌ക്ക് എത്തുമെന്ന് ചലച്ചിത്രമേളയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററായ നടന്‍ സന്തോഷ് കീഴാറ്റൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാവിലെ രാജാസ് കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ക്രീനില്‍ മലയാളി സംവിധായക സഹോദരന്‍മാരായ സന്തോഷ് ബാബുസേനന്‍-സതീഷ് ബാബുസേനന്‍ ഒരുക്കിയ ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും പ്രദര്‍ശിപ്പിച്ചു. സാമാന്യം നല്ല സദസ്സ് തന്നെ സിനിമ ആസ്വദിക്കാനെത്തിയിരുന്നു. മരണം, ജീവിതം എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ചകള്‍ സമ്മാനിക്കുന്ന ഈ സിനിമയില്‍ മരിച്ച രണ്ട് മക്കളെ കാണാനും സംസാരിക്കുവാനും കഴിയുന്ന വയസ്സനായ വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യയുമാണ് കഥാപാത്രങ്ങള്‍.
മക്കള്‍ അച്ഛനോട് പറയുന്നത് അമ്മയും അധികം വൈകാതെ തങ്ങള്‍ക്കരികിലേക്ക് എത്തുമെന്നാണ്. ഭാര്യ സുജ ഏതു നിമിഷവും മരിച്ചു പോകാം എന്നറിയുന്ന നരേന്ദ്രന്റെ വികാരങ്ങളും ചിന്തകളും ഭാര്യ മരിക്കാതിരിക്കാനുള്ള ഭര്‍ത്താവിന്റെ വൈകാരികമായ സാന്ത്വനചിന്തകളും ഈ സിനിമയുടെ ഇതിവൃത്തമാകുന്നു.
വ്യക്തിക്ക് യഥാര്‍ഥത്തില്‍ മരണമുണ്ടോ എന്നും മരണം എന്നത് വെറും ഭ്രമാത്മകത നിറഞ്ഞ മറ്റൊരു ജീവിതത്തിന്റെ തുടക്കമാണെന്നുമൊക്കെയുള്ള ചിന്തകള്‍ പങ്കുവെക്കുന്ന സിനിമയാണ് ബാബുസേനന്‍മാരുടെത്.
ആലിങ്കീല്‍ , ക്രൗണ്‍ തിയേറ്ററുകളിലായി ഇറാന്‍, വിയറ്റ്‌നാമീസ് സിനിമകളായിരുന്നു ആദ്യ പ്രദര്‍ശനം. വടക്കെ മലബാറിലെ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.