വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
“സിപിഎം മുഖപത്രം തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ മുഖചിത്രം നൽകിയിട്ടുണ്ട്. അതിൽ ഒരാൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണം. ചിത്രത്തിലുള്ള മറ്റൊരു വൈദികൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആന്റണി രാജുവിനും കടകംപള്ളി സുരേന്ദ്രനും വേണ്ടി പരസ്യമായി പ്രവർത്തിച്ച ആളാണ്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത കർഷകരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും അർബൻ നക്സലൈറ്റുകളായും മോദി സർക്കാർ ചിത്രീകരിച്ചതു പോലെയാണ് വിഴിഞ്ഞത്ത് നാല് വർഷമായി സിമെന്റ് ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾ പുനരധിവാസം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ തീവ്രവാദ പ്രവർത്തനമായി പിണറായി സർക്കാർ ചിത്രീകരിക്കുന്നത്.”
“സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികൾക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണെന്നും വി.ഡി സതീശൻ പറഞ്ഞു.