നിരോധനശേഷവും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതായി സൂചന കിട്ടിയതിനെ തുടർന്ന് രണ്ടാം നിര നേതാക്കളെ തേടി സംസ്ഥാന വ്യാപകമായി സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്. പിഎഫ്ഐക്ക് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്. ഡൽഹിയിൽനിന്നെത്തിയ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. പരിശോധനകൾക്ക് കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു.
റെയ്ഡിനെപ്പറ്റിയുള്ള വിവരം പത്തനംതിട്ടയിൽ ചോര്‍ന്നെന്നു സംശയം ഉയർന്നിട്ടുണ്ട് . പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ് റാഷിദ് റെയ്ഡിനു മുന്‍പു സ്ഥലംവിട്ടതാണു സംശയത്തിനിടയാക്കിയത്. മുന്‍ സംസ്ഥാന സെക്രട്ടറി നിസാറിന്‍റെ വീട്ടില്‍നിന്നു ബാഗും ഫോണുകളും പിടിച്ചെടുത്തു.
പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. കൊച്ചിയിൽ ആലുവ കേന്ദ്രീകരിച്ച് 12 ഇടങ്ങളിൽ പരിശോധന നടന്നു. കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി. കുഞ്ഞുണ്ണിക്കരയില്‍ മുഹ്സിന്‍, ഫായിസ് എന്നിവരുടെ വീടുകളിൽനിന്നു തെളിവു ശേഖരിച്ചു. ഇടവനക്കാട് പ്രദേശങ്ങളിൽ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാലിടത്തും പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധനയുണ്ട്.