കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ ചുവടു പിടിച്ച് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിയന്ത്രണം വേണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ അഭിപ്രായ നിര്‍ദ്ദേശം തള്ളിക്കളഞ്ഞ് യാത്ര വ്യാഴാഴ്‌ച ഹരിയാനയില്‍ ആരംഭിച്ചു. യാത്രയില്‍ ആരും മാസ്‌ക് ധരിച്ചിട്ടില്ല. സാമൂഹിക അകലം എന്ന മാനദണ്ഡവും പാലിച്ചിട്ടില്ല. ഭാരതി ജോഡോ യാത്രയെ പൊളിക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിയന്ത്രണത്തെക്കുറിച്ച് പറയുന്നതെന്നും ബി.ജെ.പി.യുടെ പരിപാടികളിലൊന്നും ഇതേവരെ ഇതൊന്നും പാലിച്ചിട്ടില്ലെന്നും ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഭാരത് ജോഡോ യാത്രയിൽ കോവിഡ് നിർദേശങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സീൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിർദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും നിര്ദേശിച്ചിരുന്നു.