ഗസലിന്റെയും ജീവിതത്തിന്റെയും വഴിയിലൊരുമിച്ചു നടക്കുന്ന സംഗീത ദമ്പതിമാരാണ് റാസയും ബീഗവും. അവരുടെ പ്രണയവും പാട്ടിന്റെ ഫിലോസഫിയും ജീവിതവുമെല്ലാം ഗസലു പോലെ ലയനം ഉള്ളതാണ്. തളിപ്പറമ്പ് നിയോജക മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റിവലില്‍ ഇന്ന് ബുധനാഴ്‌ച രാത്രി എട്ടുമണിക്ക്, ധര്‍മശാലയിലെ നഗരസഭാ സ്റ്റേഡിയത്തില്‍ ബീഗവും റാസയും അവരുടെ ജീവിതം അലിഞ്ഞു ചേര്‍ന്ന സ്വരരാഗങ്ങളുടെ, ആലാപനമാധുര്യത്തിന്റെ കുളിര്‍ മഴ തീര്‍ക്കും.
അലച്ചിലുകളുടെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ വീണ്ടും പാട്ടിനെ കൂട്ടുപിടിച്ചപ്പോഴുണ്ടായ യാദച്ഛികതയാണ് റാസയുടെയും ബീഗത്തിന്റെയും ജീവിതം മാറ്റിത്തീര്‍ത്തതെന്നു പറയാം. സുഹൃത്തായ യൂനുസ് സലിം എഴുതിയ ‘ഓമലാളെ നിന്നെയോര്‍ത്ത്…’ എന്ന ഗാനത്തിന് റാസ സംഗീതം നല്‍കി റാസയും ബീഗവും ചേര്‍ന്ന് ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് അപ്രതീക്ഷിത വരവേല്‍പ്പായിരുന്നു ലഭിച്ചത്. കേട്ടവര്‍ കേട്ടവര്‍ പാട്ടു പങ്കുവച്ചു. അവരുടെ ഗസൽ യാത്രകളുടെ യാത്രകളുടെ തുടക്കമായിരുന്നു അത്.
പ്രിയപ്പെട്ട പാട്ടുകാരുടെ പ്രചോദനമാണ് തന്റെ പാട്ടുകൾക്ക് പിന്നിലെന്ന് റാസ പറയുന്നുണ്ട് . “വിഷാദസ്വരങ്ങളുള്ള പാട്ടുകള്‍ മാത്രമേ കേള്‍ക്കാറുള്ളു എന്നൊന്നുമില്ല. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും യേശുദാസിന്റെയും ബാലമുരളീകൃഷ്ണയുടെയുമെല്ലാം ക്ലാസിക്കുകളും ഒരുപോലെ ഇഷ്ടമാണ്. പക്ഷേ ബാബുക്കയുടെ, ജഗ്ജിത് സിങ്ങിന്റെ, ഉമ്പായിയുടെ, നജ്മല്‍ ബാബുവിന്റെ, ഷഹബാസ് അമന്റെ…അവരുടെയൊക്കെ പാട്ടുകള്‍ പാടുമ്പോള്‍ ശബ്ദത്തോടു കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന പോലെ. തോന്നാറുണ്ട്.–ഒരു ഓൺലൈൻ മാധ്യമത്തിന്റെ അഭിമുഖത്തിൽ റാസ പറഞ്ഞത് ഇങ്ങനെ.
‘പെണ്‍നടന്‍’ ഇന്ന് വൈകീട്ട് ഏഴിന്
——————-–
പ്രമുഖ യുവനടനും തളിപ്പറമ്പ് സ്വദേശിയുമായ സന്തോഷ് കീഴാറ്റൂര്‍ ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ച് പ്രശംസ നേടിയ ഏക പാത്ര നാടകമായ ‘പെണ്‍നടന്‍’ ബുധനാഴ്‌ച ഹാപ്പിനെസ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നു. വൈകീട്ട് ഏഴു മണിക്ക് കണ്ണൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജിന്റെ, മാങ്കടവ് റോഡരികിലുള്ള ഓഡിറ്റോറിയത്തിലാണ് ഈ നാടകം അവതരിപ്പിക്കുക. നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗസല്‍ സന്ധ്യ ഇതിനു ശേഷമായിരിക്കും-എട്ടു മണിക്ക്.