അന്താരാഷ്ട്ര കൊടും കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽനിന്നും മോചിതനായി. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.
നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവിൽ 1975 ൽ സന്ദർശനത്തിനെത്തിയ 2 അമേരിക്കൻ ടൂറിസ്റ്റുകളെ വധിച്ച കേസിൽ 19 വർഷമായി നേപ്പാളിൽ ജയിലിലായിരുന്നു ശോഭ രാജ്.
പ്രായാധിക്യവും മനുഷ്യാവകാശവും പരിഗണിച്ച് കുറ്റവാളിയെ മോചിപ്പിക്കുകയാണെന്നും 15 ദിവസത്തിനകം അദ്ദേഹത്തിന് പൗരത്വമുള്ള ഫ്രാൻസിലേക്ക് നാടുകടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇന്ത്യയിലും നേപ്പാളിലുമായി ശോഭരാജ് 40 വർഷത്തോളം തടവറയിലായിരുന്നു.
.ഡൽഹിയിൽ വിദേശ വിനോദ സഞ്ചാരിയെ ലഹരിമരുന്നു നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശോഭരാജ് 1976 മുതൽ 21 വർഷം ഇന്ത്യയിൽ തിഹാർ ജയിലിൽ തടവിലായിരുന്നു. 1986 ൽ ജയിൽ ചാടിയെങ്കിലും ഗോവയിൽ പിടിയിലായി.
നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റിലേക്കു മാറ്റിയ ചാൾസിനെ ഉടൻ തന്നെ ഫ്രാൻസിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിലുള്ളത്.
മുപ്പതിലേറെ കൊലപാതകങ്ങൾ ചാൾസ് ശോഭരാജ് നടത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പലതും തെളിവില്ലാത്തതിനാൽ കേസ് എങ്ങുമെത്താതെ പോയി. ഇന്നത്തെപ്പോലെ ആധുനികമായ വാർത്താവിനിമയ സംവിധാനങ്ങളില്ലാത്തകാലത്താണ് ശോഭരാജ് തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്. നാട്ടിലേയ്ക്ക് പലപ്പോഴും ബന്ധപ്പെടാതെ ദീർഘമായ യാത്രയിലുള്ള സഞ്ചാരികളാണ് വലയിൽ കുരുങ്ങിയത്. 1960 കളുടെ ഒടുവിൽ ഹിപ്പിസംസ്കാരത്തിന്റെ ചുവടുപിടിച്ചെത്തിയ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കിയാണ് ചാൾസ് കൊലപാതക പരമ്പര തുടങ്ങുന്നത്. ഇന്ത്യയിലെത്തുന്നതിനു മുൻപ് തായ്‍ലൻഡിലെ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയായിരുന്നു ആദ്യ താവളം. ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ വശീകരിക്കാനുള്ള മിടുക്ക് ചാൾസ് ശോഭരാജിന് ഉണ്ടായിരുന്നു. ശോഭ് രാജ് കൊലപ്പെടുത്തിയവരില്‍ കൂടുതല്‍ പേരും സ്‌ത്രീകളായിരുന്നു. ഇപ്പോൾ 78 വയസ്സുള്ള ശോഭരാജ് ആൾമാറാട്ടത്തിലും കുപ്രസിദ്ധനാണ്.