രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗ്രാമീണരില്‍ അത്ഭുതവും അവിശ്വസനീയതയും നിറച്ച് മുന്നേറുകയാണ്. ഡിസംബര്‍ അഞ്ചിന് രാജസ്ഥാനില്‍ പ്രവേശിച്ച യാത്രയില്‍ തിങ്കളാഴ്‌ച രാവിലെ രാഹുല്‍ ചായ കുടിച്ചത് വേണി പ്രസാദ് മീണ എന്ന കര്‍ഷകന്റെ വീട്ടിലായിരുന്നു. രാഹുല്‍ ഗാന്ധി തന്റെ വീട്ടിലെത്തിയതില്‍ അത്യധികം സന്തോഷം പ്രകടിപ്പിച്ച മീണ അദ്ദേഹത്തിനു മുന്നില്‍ തന്റെ തൊഴിലിലെ പ്രതിസന്ധികളുടെ കെട്ടഴിച്ചു. സവായ് മധോപൂരിലായിരുന്നു സംഭവം. കോണ്‍ഗ്രസ് തന്നെ ഭരിക്കുന്ന രാജസ്ഥാനില്‍ അന്യായമായ നിലയില്‍ ഉയര്‍ന്ന വൈദ്യുതിബില്‍ അടയ്‌ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടുന്നതായി കര്‍ഷകന്‍ രാഹുലിനോട് പരാതി പറഞ്ഞു.”ഇലക്ട്രീഷ്യൻമാർ മീറ്റർ റീഡിങ്ങിന് വരുന്നില്ല. വകുപ്പ് അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ബില്ലുകൾ അയയ്ക്കുന്നത്. ഗ്രാമത്തിന്റെയാകെ അവസ്ഥ ഇതാണ്,” വേണിപ്രസാദ് മീണ രാഹുൽ ഗാന്ധിയോട് പറഞ്ഞു.
കർഷകരും രാസവളങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഉയർന്ന വിലയ്ക്ക് അവ വാങ്ങാൻ നിർബന്ധിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 270 രൂപയോളം വരുന്ന വളം ചാക്ക് കരിഞ്ചന്ത കാരണം 600 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് മീണ ആരോപിച്ചു.
മീണയ്ക്ക് മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ രാഹുൽ ഗാന്ധി കുട്ടികളോടും സംസാരിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ചോക്ലേറ്റുകളും നൽകി. പോകുമ്പോൾ രണ്ട് പേർ തന്റെ പേര് വിളിച്ചുപറയുന്നത് കണ്ട രാഹുൽ ഗാന്ധി ഇരുവരെയും കാണാൻ നിർത്തി.