യു.എ.പി.എ. ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് തന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബര്‍ 23 മുതല്‍ 29 വരെയാണ് ജാമ്യം. 30-ന് ജയിലിലേക്ക് മടങ്ങണം. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെയും യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് അംഗം ഖാലിദ് സൈഫിയെയും ഡൽഹിയിലെ കർക്കർദൂമ കോടതി ഈ മാസം ആദ്യം കുറ്റവിമുക്തരാക്കിയിരുന്നു . എന്നാൽ മറ്റു കേസുകളിൽ ഉമർ ഖാലിദിനും ഖാലിദ് സൈഫിക്കും എതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് പ്രകാരം കുറ്റം ചുമത്തിയതിനാൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഡൽഹി കലാപക്കേസിൽ ഈ വർഷം ഒക്ടോബറിൽ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു . പൗരത്വ ഭേദഗതി നിയമത്തിതിരായ പ്രതിഷേധങ്ങളും ഡൽഹി കലാപത്തിലെ അക്രമങ്ങളും ഉമർ ഖാലിദ് പങ്കെടുത്ത വിവിധ യോഗങ്ങൾ വഴി സംഘടിപ്പിച്ചതാണെന്നും പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതായി പറഞ്ഞാണ് ഡല്‍ഹി ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നത്.