തിരുവനന്തപുരത്ത് സമാപിച്ച അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തില്‍ മല്‍സരവിഭാഗത്തില്‍ മികച്ച സിനിമകളായി തിരഞ്ഞെടുക്കപ്പെട്ട സിനിമകളെല്ലാം കാണാന്‍ ഇതാ സുവര്‍ണാവസരം. ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി തളിപ്പറമ്പില്‍ ഡിസംബര്‍ 19,20,21 തീയതികളില്‍ നടത്തുന്ന ചലച്ചിത്രമേളയിലാണ് ഈ സിനിമകളെല്ലാം വീണ്ടും കാണാന്‍ സിനിമാ പ്രേമികള്‍ക്ക് കഴിയുക.
അന്തര്‍ദ്ദേശീയ ചലച്ചിത്രോല്‍സവത്തില്‍ മല്‍സരവിഭാഗത്തില്‍ സുവര്‍ണചകോര പുരസ്‌കാരം നേടിയ സ്‌പാനിഷ് സിനിമ “ഉതമ”, രജത ചകോരം കരസ്ഥമാക്കിയ അറബിക് സിനിമയായ ആലം, മികച്ച് സിനിമയ്‌ക്കുള്ള രാജ്യാന്തര ഫിപ്രസി പുരസ്‌കാരവും നെറ്റ് പാക് സ്‌പെഷല്‍ ജൂറി അവാര്‍ഡും നേടിയമണിപ്പൂരി സിനിമയായ ” ഔവര്‍ ഹോം(ഞങ്ങളുടെ വീട്)”, മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം നേടിയ വി.എസ്.ഇന്ദു സംവിധാനം ചെയ്‌ത മലയാള സിനിമ ” 19(1)എ” , മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്‌കാരം നേടിയ” അറിയിപ്പ്” ( സംവിധാനം മഹേഷ് നാരായണന്‍) എന്നിവ മേളയില്‍ വിവിധ ദിവസങ്ങളിലായി സ്‌ക്രീന്‍ ചെയ്യുന്നു.
തളിപ്പറമ്പിലെ ആലിങ്കില്‍, ക്രൗണ്‍ തീയേറ്ററുകളിലും മൊട്ടമ്മല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വേദിയിലുമായാണ് ചലച്ചിത്രമേള. 19-ന് വൈകീട്ട് വിശ്രുത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്ന മേളയില്‍ ഈവര്‍ഷത്തെ പുതിയ 12 മലയാള സിനിമകളും പ്രദര്‍ശനത്തിനുണ്ടാകും. പൊതു വിഭാഗത്തില്‍ 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയും നല്‍കി മൂന്നു ദിവസം സിനിമകള്‍ ആസ്വദിക്കാനുള്ള ഡെലിഗേറ്റ് പാസ് സ്വന്തമാക്കാം.
ഉതമ
——————–
ബൊളീവിയയിലെ വിദൂര പ്രദേശത്ത് ജീവിക്കുന്ന വൃദ്ധദമ്പതിമാരുടെ കഥയാണ് ഉതമ പറയുന്നത്. അസാധാരണമായ നീണ്ട വരള്‍ച്ച അവരുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നു. ജീവിതം തോറ്റു പോകുന്നതിന്റെ വക്കിലെത്തി നില്‍ക്കുന്നു. അവരെ സന്ദര്‍ശിക്കാന്‍ ചെറുമകന്‍ ക്ലൈവര്‍ എത്തുന്നതോടെ ദമ്പതിമാരുടെ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവിലെത്തുകയാണ്. 2022-ല്‍ നിര്‍മിച്ച ഈ സിനിമ ക്വെച്ചുവ, സ്‌പാനിഷ് ഭാഷയിലുള്ളതും ബൊളീവിയ, ഉറുഗ്വേ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ അന്തരീക്ഷത്തിലുള്ളതുമായ അഭ്രകാവ്യമാണ്.
ഔവർ ഹോം
ലോക്തക് തടാകത്തിലെ ഒറ്റപ്പെട്ട മത്സ്യബന്ധന സമൂഹത്തിൽ പെട്ട ചയോറൻ എന്ന കുട്ടി , സ്കൂളിൽ മികവ് പുലർത്തി മുന്നേറുന്നു.. സ്‌കൂളിൽ പോകാനായി അവൻ ദിവസവും ഉപയോഗിക്കുന്ന തോണി വിൽക്കേണ്ടി വന്നപ്പോൾ അവന്റെ മനസ്സ് തളർന്നില്ല. തന്റെ സ്‌കൂളിലേക്കുള്ള ദീർഘദൂരം അവൻ നീന്തിക്കടന്നു യാത്ര ചെയ്തു.. എന്നാൽ സർക്കാർ ഒഴിപ്പിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അതിജീവനത്തിന്റെ കഥ പറയുന്ന ഈ മണിപ്പൂരി സിനിമ അതി മനോഹരമായ ദൃശ്യങ്ങളാൽ നയനാന്ദകരവുമാണ്.