ശനിയാഴ്ച ഹിമാചല്‍ പ്രദേശ് വിധി നിര്‍ണയിക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും-68 നിയമസഭാ മണ്ഡലങ്ങളുള്ള ഈ ഹിമാലയസാനു സംസ്ഥാനത്തിലെ 56 ലക്ഷം വോട്ടര്‍മാരില്‍ ഭൂരിപക്ഷം ആരെ പിന്തുണയ്ക്കും. ഭരണകക്ഷിയായ ബി.ജെ.പി. ശരിക്കും ആശങ്കയിലാണ്. തുടര്‍ച്ചയായി ആരെയും വിജയിപ്പിക്കാത്ത രാഷ്ട്രീയ പാരമ്പര്യമുള്ള ഹിമാചലില്‍ തുടര്‍ഭരണം ലഭിച്ചാല്‍ ബി.ജെ.പി.ക്ക് അത് ലോട്ടറിയായിരിക്കും. കഴിഞ്ഞ നവംബറിൽ സംസ്ഥാനത്തു നടന്ന 4 ഉപതിരഞ്ഞെടുപ്പുകളിലെ ഫലമാണ് ബിജെപിയുടെ ചങ്കിടിപ്പു കൂട്ടിയത്. 3 നിയമസഭാ സീറ്റുകളിലേക്കും മണ്ഡി ലോക്സഭാ സീറ്റിലേക്കും നടന്ന മത്സരത്തിൽ ബിജെപി തറപ്പറ്റി.
എന്നാല്‍ കോണ്‍ഗ്രസിന് ശക്തമായ വേരുകളുളള സംസ്ഥാനത്ത് ഇത്തവണ തൂക്കു സഭയ്ക്കാണ് സാധ്യതയെന്ന പ്രീ-പോള്‍ സര്‍വ്വെ ഫലം ഇരു പ്രമുഖ കക്ഷികളുടെയും ഉറക്കം കെടുത്തുന്നുണ്ട്. ആപ്പിള്‍കര്‍ഷകര്‍ക്ക് ശക്തമായ സ്വാധീനമുള്ള 25 മണ്ഡലങ്ങളെങ്കിലും സംസ്ഥാനത്തുണ്ട്. ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഊന്നിയാണ് കോണ്‍ഗ്രസ് ശക്തമായി പ്രചാരണം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പലതും ആപ്പിള്‍ കര്‍ഷകര്‍ക്ക് സ്വാധീനം ഉള്ളവയാണ്. സി.പി.എം. എം.എല്‍.എ.യുള്ള മണ്ഢലമായ തിയോഗ് ആപ്പിള്‍കര്‍ഷകര്‍ ഭൂരിപക്ഷമുള്ളതാണ്.
ആറു തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ്ങിനെപ്പോലെ തലപ്പൊക്കമുള്ള നേതാവ് ഇപ്പോൾ ഇല്ലാത്തത് കോൺഗ്രസിന് വലിയ പരിമിതിയാണ് . മുൻ പിസിസി പ്രസിഡന്റും പ്രചാരണ കമ്മിറ്റി അധ്യക്ഷനുമായ സുഖ്‍വീന്ദർ സിങ് സുക്കു, വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് എംപി, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരാണു കോൺഗ്രസിനെ നയിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ, ഭരണത്തുടർച്ച നേടി ചരിത്രം തിരുത്തി കുറിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പക്ഷേ, വിമത ശല്യം ശക്തമാണ്. 2017ൽ ബിജെപി 44 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് 21 സീറ്റേ ലഭിച്ചുള്ളൂവെങ്കിലും, ഇരുപാർട്ടികൾക്കുമിടയിലെ വോട്ടുവ്യത്യാസം 2.68 ലക്ഷം മാത്രമായിരുന്നു. 20 സീറ്റുകളിൽ കനത്ത പോരാട്ടമായിരുന്നു. ഈ മണ്ഡലങ്ങളിൽ ഫലം മാറിമറിഞ്ഞതു മൂവായിരത്തിൽതാഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ്.