തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ സി ഐ പി ആർ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് രാവിലെ ഡ്യൂട്ടിക്കെത്തിയ സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകീട്ടോടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. കൊച്ചി പൊലീസ് കമ്മീഷണറുടെ അടിയന്തിര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബേപ്പൂർ കോസ്റ്റൽ സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറായ സുനു ഇന്ന് രാവിലെ ഡ്യൂട്ടിയ്‌ക്കെത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് ഒരാഴ്ച അവധിയിൽ പ്രവേശിക്കാൻ രാവിലെ എഡിജിപി നിർദേശം നൽകിയത്. സ്ത്രീ പീഡനം അടക്കം ആറ് കേസുകളിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ് നടപടികളുൾപ്പടെയുള്ളവ പരിഗണനയിലിരിക്കെയാണ് ഇന്ന് ജോലിക്കെത്തിയത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുനുവിനെതിരെയുണ്ടായിരുന്ന എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡി ജി പി ഉത്തരവിട്ടിരുന്നു. തന്റെ നിരപരാധിത്വം അധികൃതർക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് തിരികെ ജോലിക്ക് കയറിയതെന്നും സി ഐ പ്രതികരിച്ചിരുന്നു.