സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും റവന്യു വകുപ്പ് അടിയന്തരമായി തിരിച്ച് വിളിച്ചു. ഫലത്തില്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെച്ചതിനു തുല്യമായ നടപടിയാണിത്. റവന്യൂ വകുപ്പിന്റെ ഈ തീരുമാനം സംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും സില്‍വര്‍ലൈനുമായി മുന്നോട്ടു തന്നെയെന്നായിരുന്നു സര്‍ക്കാരും മന്ത്രിമാരും പ്രതികരിച്ചിരുന്നത്. ഇനി പദ്ധതിയിലെ തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും.
സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി.
റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്. കേരളത്തെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതക ആഘാതമുണ്ടാക്കുന്ന പദ്ധതിയും ഏറ്റവും വലിയ സാമ്പത്തിക മണ്ടത്തരവും ഒപ്പം ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനപദ്ധതിയുമായിത്തീരുമെന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ട സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഒരു തരത്തിലും പ്രതീക്ഷിക്കാതിരുന്ന രീതിയിലുള്ള ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. ഒപ്പം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതും പ്രതിസന്ധി ഇരട്ടിപ്പിച്ചു. അനുമതി ഉണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം കൂസാതെ സ്ഥലം അടയാളപ്പെടുത്തല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്. മലബാര്‍ ഭാഗത്ത് പ്രതിഷേധങ്ങള്‍ പേരിനു മാത്രമായിരുന്നപ്പോള്‍ മധ്യ-തെക്കന്‍ തിരുവിതാംകൂറില്‍ അതി രൂക്ഷമായ ചെറുത്തു നില്‍പ്പാണ് അരങ്ങേറിയത്.