ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് അപേക്ഷ. ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആണ് അപേക്ഷ നൽകിയത് . സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങൾക്കൊപ്പമാണെന്ന ആർ.ബിന്ദുവിന്റെ പരാമർശത്തെ തുടർന്നാണ് നീക്കം. അറ്റോർണി ജനറലിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സുപ്രീം കോടതിയിൽ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനാകൂ.
സുപ്രീം കോടതി പോലും കേന്ദ്രനയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം കേരള സാങ്കേതിക സര്‍വകലാശാല സംബന്ധിച്ച വിധിയിലൂടെ മനസിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ നവംബർ 18ന് ആർ.ബിന്ദു കൊച്ചിയിൽ നടത്തിയ പ്രസ്താവന സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ പറയുന്നു. ഭരണഘടനയുടെ 19 (1) (എ) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ലെന്നും ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ടെന്നും അഭിഭാഷകൻ രഞ്ജിത്ത് മാരാർ മുഖേന നൽകിയ അപേക്ഷയിൽ ആരോപിക്കുന്നു.