സർവകലാശാല നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകൾക്കും കൈകടത്തലുകൾക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വർഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രസ്താവിച്ചു.
പ്രിയയെ നിയമന റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിക്കാൻ വഴിവിട്ട ഇടപെടലുകളാണ് കണ്ണൂർ വി.സി നടത്തിയത്. വി.സി തന്നെ യു.ജി.സി ചട്ടം ലംഘിക്കാൻ കൂട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിധിയുടെ പശ്ചാത്തലത്തിൽ സ്വജനപക്ഷപാതത്തിന് കൂട്ടുനിന്ന കണ്ണൂർ വി.സിയെ പുറത്താക്കി വിജിലൻസ് കേസെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേൻമ തകർത്തത് ഇടതു ഭരണമാണ്. അധ്യാപന രംഗത്ത് കഴിവും പ്രാപ്തിയുമുള്ളവരെ പടിക്ക് പുറത്ത് നിർത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട നിയമനം നൽകുകയാണ്.സർവകലാശാലകളിലെ ക്രമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായ ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യത പരിശോധിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കൂടുതൽ വ്യക്തമാകും .രാജ്യത്തെ സർവകലാശാലകളുടെ പട്ടികയിൽ നിന്നും കേരളത്തിലെ സർവകലാശാലകൾ പുറത്താകുന്നത് ഇത്തരം രാഷ്ട്രീയ അധ്യാപക നിയമനങ്ങളുടെ ഫലമാണെന്നും സുധാകരൻ പറഞ്ഞു.