ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിൽ ആളുകളെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽവാദിച്ചു . അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായയുടെ ഹർജിയിലാണ് കേന്ദ്രത്തിന്റെ സബ്മിഷൻ. വഞ്ചന, ഭീഷണി, അല്ലെങ്കിൽ സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ മുഖേനയുള്ള മതപരിവർത്തനം മൗലികാവകാശങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഉപാധ്യായയുടെ ഹർജി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തിനും നോട്ടീസ് അയക്കുന്നതിനുപകരം വിവരങ്ങൾ ക്രോഡീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്ന് ബെഞ്ച് പറഞ്ഞു. “ഇത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. നിർബന്ധിത മതപരിവർത്തനം പാടില്ല, അതാണ് ഞങ്ങൾക്ക് ആശങ്കയെന്നും ജസ്റ്റിസുമാരായ എംആർ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. എല്ലാവർക്കും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ടെന്നും എന്നാൽ നിർബന്ധിത മതപരിവർത്തനത്തിലൂടെയല്ലെന്നും ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു.
ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമമുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. അടുത്ത വാദം കേൾക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റി.