ഒരു മാസത്തെ വൈദ്യുതി ഉപഭോഗം 500 യൂണിറ്റ് കടന്നാൽ ആ കണക്ഷനിലെ
രാത്രികാല ഉപയോഗത്തിന് കൂടുതൽ തുക ഈടാക്കുന്ന തരത്തിൽ ബില്ലിംഗ് രീതി മാറ്റാൻ കെ.എസ്.ഇ.ബി തീരുമാനിക്കുന്നു . രാത്രികാല ഉപയോഗവും, പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കുറയ്ക്കുകയാണ് ലക്ഷ്യം. ഗാർഹിക ഉപഭോക്താക്കൾക്കും, 20 കിലോവാട്ടിന് മേൽ കണക്ടഡ് ലോഡുള്ള വാണിജ്യ, വ്യവസായ ഉപഭോതാക്കൾക്കും ഇത്തരത്തിൽ ബിൽ തുക കൂടും.
രാത്രികാല വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിനാൽ, പുറത്ത് നിന്ന് വൻവില കൊടുത്ത് കൂടുതൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം കണക്കിലെടുത്താണിത് .ഈ മാസം 3931മെഗാവാട്ടാണ് രാത്രികാല ഉപയോഗം. കഴിഞ്ഞ മാസം ഇത് 3886 മെഗാവാട്ടും. ആഗസ്റ്റിൽ 3806 മെഗാവാട്ടുമായിരുന്നു.
ഉപഭോക്താവിന്റെ കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസത്തേയും ജൂലായ്, ആഗസ്റ്റ് മാസത്തേയും ശരാശരി ഉപയോഗം എടുക്കും. പ്രതിമാസ ശരാശരി 500 യൂണിറ്റിൽ കൂടുതലാണെങ്കിൽ നിരക്ക് നിർണ്ണയിക്കുന്നത് മൂന്ന് തരത്തിലായിരിക്കും.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നിലവിലെ നിരക്ക്. വൈകിട്ട് ആറു മുതൽ രാത്രി 10 വരെ നിലവിലെ നിരക്കിന്റെ 120 ശതമാനം വർദ്ധന. രാത്രി 10 മുതൽ രാവിലെ 6 വരെ നിലവിലെ നിരക്കിന്റെ 90 ശതമാനം വർദ്ധന. ബിൽ പ്രതിമാസം അടയ്ക്കണം.
1997ന് ശേഷം പുതുതായി സ്ഥാപിക്കുകയോ, മാറ്റി വയ്ക്കുകയോ ചെയ്തമീറ്ററുകളിൽ ഇത്തരത്തിൽ സമയക്രമം നിർണ്ണയിക്കുന്നതിന് സംവിധാനമുണ്ട്. ഇതില്ലാത്തവീടുകളിൽ പുതിയ മീറ്റർ സ്ഥാപിക്കും.