പ്രളയകാലത്ത് നൽകിയ അരിയുടെ പണം തിരികെ നൽകണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനയ്ക്ക് കേരളം വഴങ്ങി. പണം നൽകിയില്ലെങ്കിൽ കേന്ദ്രവിഹിതത്തിൽ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസന നൽകിയതോടെ പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി വഴങ്ങി എന്ന് പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയോ ഒരു പരസ്യവിമര്‍ശനവും ഉയര്‍ത്താന്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ “നയതന്ത്രം” ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ആകെ 205.81 കോടിരൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്രം നിലപാടിൽ ഉറച്ചുനിന്നു. ഇതോടെയാണ് പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. 2019 ആഗസ്റ്റിലെ പ്രളയത്തെത്തുടർന്നാണ് 89540 മെട്രിക് ടൺ അരി അനുവദിച്ചത്. അരിയുടെ തുക നൽകണമെന്ന് അപ്പോൾ തന്നെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രളയകാലത്തെ സഹായമായി അരിവിതരണത്തെ കാണണമെന്ന് സംസ്ഥാനം പലതവണ ആവശ്യപ്പെട്ടു കത്തെഴുതി. അന്ത്യശാസനം നല്‍കിയ ശേഷവും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.