സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പറഞ്ഞത്.
ചാൻസലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ലെന്ന്, ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിസിയായി സർക്കാർ നിർദേശിച്ചവരും നിർദിഷ്ട യോഗ്യത ഉള്ളവർ ആയിരുന്നില്ല. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹർജിയുമായി വന്നത് അത്യപൂർവ നീക്കമാണെന്നു കോടതി നിരീക്ഷിച്ചു.
എന്നാൽ സര്‍ക്കാര്‍ മാത്രമല്ല, സര്‍വ്വകലാശാലാ ചാന്‍സലറും യു.ജി.സി. ചട്ടങ്ങള്‍ അനുസരിച്ചായിരിക്കണം നിയമനങ്ങള്‍ നടത്തേണ്ടതെന്ന് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചാന്‍സലര്‍ പദവിയിലിരുന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് ഗവര്‍ണര്‍ പദവിയുമായി ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു. ചാൻസലറുടെ നടപടി ചട്ടങ്ങൾക്കു വിരുദ്ധമെന്ന സർക്കാർ വാദത്തിൽ കഴമ്പുണ്ട്– കോടതി ചൂണ്ടിക്കാട്ടി.