വീണ്ടും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി കേരള ഗവര്‍ണര്‍. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ സമ്മേളനത്തിലേക്കാണ് രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്ക് അനുമതി നിഷേധിച്ചത്. കൈരളി ടി.വി., മീഡിയ വണ്‍ ടി.വി. എന്നിവയെ ആണ് ഗവര്‍ണര്‍ പുറത്തു നിര്‍ത്തിയത്. ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും മുഖ ജിഹ്വകളല്ല ഈ ചാനലുകള്‍. എല്ലാ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും അവരുടെതായ രാഷ്ട്രീയബന്ധങ്ങളും നിലപാടുകളും ഉണ്ടെന്നിരിക്കെ, സ്വതന്ത്ര പരിവേഷം ഉള്ള രണ്ടു ചാനലുകള്‍ക്ക് മാത്രം തൊട്ടുകൂടായ്മ കാണിച്ച ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായാണ് നിലകൊള്ളുന്നതെന്ന വിമര്‍ശനം ശക്തിമായി ഉയര്‍ന്നിരിക്കയാണ്.
മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനു മുമ്പ് ഇക്കൂട്ടത്തില്‍ മീഡിയ വണ്‍, കൈരളി ടിവി ചാനല്‍ പ്രതിനിധികള്‍ ഉണ്ടോ എന്ന് ആരാഞ്ഞ ശേഷം അവരോട് ഗറ്റ്ഔട്ട് എന്ന് പറയുകയായിരുന്നു ഗവര്‍ണര്‍ ചെയ്തത്. കടക്കു പുറത്ത് എന്ന് ആജ്ഞാപിച്ചത് അതീവ രോഷത്തോടെയായിരുന്നു.
നേരത്തെ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും രാഷ്ട്രീയപാര്‍ടികളുടെ മുഖജിഹ്വകളായി അറിയപ്പെടുന്ന വാര്‍ത്താമാധ്യമങ്ങളെ പുറത്താക്കി ആരിഫ് മുഹമ്മദ് ഖാന്‍ വിവാദമുണ്ടാക്കിയിരുന്നു.
‘കേഡർ’ മാധ്യമങ്ങളോടു സംസാരിക്കില്ലെന്ന് പറഞ്ഞ ഗവണർ, കൈരളി, മീഡിയ വൺ ചാനലുകളോടാണ് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടത്. സർവകലാശാല വിഷയത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം.തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഈ ചാനലുകള്‍ ഗവര്‍ണര്‍ക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുസംബന്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നായിരുന്നു പ്രതികരണം.