സർദാർ വല്ലഭായ് പട്ടേലിന്റെ പാത പിന്തുടർന്ന് കശ്മീർ പ്രശ്‌നം പരിഹരിക്കാനായെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദത്തെ തള്ളി കോൺഗ്രസ്. നെഹ്‌റുവിനെ അപകീർത്തിപ്പെടുത്താനും ചരിത്രത്തെ വെള്ളപൂശാനും പ്രധാനമന്ത്രി വസ്തുതകൾ അവഗണിക്കുകയാണെന്ന് രാജ്മോഹൻ ഗാന്ധിയുടെ പട്ടേൽ: എ ലൈഫ് എന്ന പുസ്തകത്തിലെ വിശദാംശങ്ങൾ ഉദ്ധരിച്ച് കോൺഗ്രസ് വക്താവ് ജയ് റാം രമേശ് പറഞ്ഞു.
ജമ്മു-കാശ്‌മീര്‍ പാകിസ്‌താനിലേക്ക് ചേരുന്നതിന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന് എതിര്‍പ്പില്ലായിരുന്നുവെന്ന് സര്‍ദാറിന്റെ ജീവചരിത്രഗ്രന്ഥമായ പട്ടേല്‍-എ ലൈഫ് എന്ന പുസ്‌തകത്തില്‍ പറയുന്നത് ജയ്‌റാം രമേശ് എടുത്തുകാട്ടി.”1947 സെപ്തംബർ 13-ന് ജുനഗഢ് നവാബ് പാകിസ്താനിലേക്ക് ചേരുന്നത് വരെ ജെ&കെ പാകിസ്ഥാനിൽ ചേരുന്നതിൽ സർദാർ പട്ടേലിന് കുഴപ്പമില്ലായിരുന്നു. അന്ന് രാവിലെ, ബൽദേവ് സിംഗിന് എഴുതിയ കത്തിൽ, “കശ്മീർ മറ്റൊരു ഡൊമിനിയനിൽ ചേരാൻ തീരുമാനിച്ചാൽ, താൻ വസ്തുതകൾ അംഗീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പിന്നീട് ജുനാഗഡിന്റെ പ്രവേശനം പാകിസ്ഥാൻ അംഗീകരിച്ചുവെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനോഭാവം മാറി.” -പുസ്തകം പറയുന്നു.
“രാജ്മോഹൻ ഗാന്ധിയുടെ സർദാർ പട്ടേലിന്റെ ജീവചരിത്രത്തിൽ ഇതെല്ലാം നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വസ്തുതകൾ ജമ്മു കശ്മീരിലുള്ള ഇപ്പോൾ പ്രധാനമന്ത്രിയുടെ പുതിയ ഇഷ്ട വ്യക്തിക്കും അറിയാം. ”–രമേശ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് പുതിയ പാർട്ടി രൂപീകരിച്ച ഗുലാം നബി ആസാദിനെ ഉദ്ദേശിച്ചതായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കാശ്മീർ പ്രശ്നം പരിഹരിക്കാത്തതിന്റെ കുറ്റം നെഹ്‌റുവിന്റെ മേൽ ചുമത്തി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ നടന്ന റാലിയിൽ സംസാരിച്ചിരുന്നു . “സർദാർ സാഹിബ് എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യയുമായി ലയിപ്പിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ കശ്മീരിന്റെ വിഷയം കൈകാര്യം ചെയ്തത് മറ്റൊരാൾ ആയിരുന്നു ” എന്നാണ് നെഹ്‌റുവിനെ കുത്തിക്കൊണ്ട് മോദി പ്രസംഗിച്ചിരുന്നത്. ഇതിനുള്ള മറുപടിയാണ് ജയ്‌റാം രമേശ് നൽകിയിരിക്കുന്നത്.