31 പേർ വ്യാജ മദ്യം കഴിച്ച് മരണപ്പെടുകയും നിരവധി പേർക്ക് കാഴ്ച ശക്തി ഉൾപ്പെടെ നഷ്ടപ്പെടുകയും ചെയ്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ 22 വർഷത്തെ ജയിൽവാസത്തിനുശേഷം ജയിൽ മോചിതനായി. നെട്ടുകാൽത്തേരി ജയിലിൽനിന്നാണ് മണിച്ചൻ മോചിതനാകുന്നത്. മഞ്ഞ ഷാൾ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചു . രാവിലെ 11 മണിയോടെ മണിച്ചന്റെ മകൻ പ്രവീണും സഹോദരൻ കൊച്ചനിയും അഭിഭാഷകനും എസ്എൻഡിപി ഭാരവാഹികളും ജയിലിലെത്തി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി 12 മണിക്ക് മണിച്ചൻ ജയിൽ മോചിതനായി. സഹതടവുകാരോടും ജയിൽ അധികൃതരോടും സന്തോഷം പങ്കിട്ടാണ് മണിച്ചൻ പുറത്തെത്തിയത്.
മാധ്യമങ്ങളോട് പ്രതികരിക്കാൻ മണിച്ചൻ തയാറായില്ല. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞശേഷം മണിച്ചൻ ചിറയിൻകീഴിലെ വീട്ടിലേക്കു പോയി. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു മദ്യദുരന്തം. കൊല്ലത്തെ കല്ലുവാതുക്കൽ, പട്ടാഴി അടക്കമുള്ള സ്ഥലങ്ങളിൽ മദ്യദുരന്തമുണ്ടായി . 31 പേരാണ് കല്ലുവാതുക്കൽ താത്ത എന്ന പേരിൽ അറിയപ്പെട്ട ഹയറുന്നീസയെന്ന മദ്യവില്പനക്കാരി വിതരണം ചെയ്ത വ്യാജമദ്യം കുടിച്ച് മരിച്ചത്.