ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിൽ വ്യാഴാഴ്ച ഇരുപതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. രണ്ടാം വർഷ കോളേജ് വിദ്യാർത്ഥിനിയായ ആലന്തൂരിലെ എം സത്യ ആണ് കൊല്ലപ്പെട്ടത്. ആലന്തൂരിലെ ഡി സതീഷ് എന്ന യുവാവ് ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. സതീഷ് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
സത്യയെ ഏകപക്ഷീയമായി സതീഷ് പ്രണയിച്ചിരുന്നു എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാസം സത്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായും പറയുന്നു. സതീഷിനെതിരെ സത്യയുടെ മാതാപിതാക്കൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് മമ്പലം പോലീസ് സ്റ്റേഷനിൽ പോലീസിൽ പരാതി നൽകിയിരുന്നു. സത്യയുടെ അമ്മ എം രാജലക്ഷ്മി ആദമ്പാക്കം പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ്. സത്യയുടെ അമ്മയുടെ സഹോദരിയും അമ്മാവനും അമ്മായിയും സിറ്റി പോലീസിലെ വിവിധ വകുപ്പുകളിലുള്ളവരാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആലന്തൂരിലെ സെന്റ് തോമസ് മൗണ്ട് പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സത്യ തന്റെ സുഹൃത്തിനൊപ്പം ടി നഗറിലെ കോളേജിലേക്ക് ട്രെയിനിൽ കയറാൻ 12:45 ഓടെ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
ആലന്തൂർ രാജ സ്ട്രീറ്റിൽ താമസിക്കുന്ന സതീഷും യുവതിയെ പിന്തുടർന്ന് സ്റ്റേഷനിലെത്തി. പെൺകുട്ടി ചെന്നൈ ബീച്ചിലേക്കുള്ള ട്രെയിനിൽ കയറാൻ കാത്തുനിൽക്കുമ്പോൾ 23 കാരനായ പ്രതി തള്ളി വീഴ്ത്തുകയായിരുന്നു . സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരിച്ചതായി പോലീസ് അറിയിച്ചു.