കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്റെ പിൻഗാമിയായ മല്ലികാർജുൻ ഖാർഗെക്ക് നാളെ പദവി കൈമാറും. കൈമാറ്റ ചടങ്ങിനായി കോൺഗ്രസ് ആസ്ഥാനത്ത് തിരക്കേറിയ ഒരുക്കങ്ങൾ നടന്നുവരികയാണ് . എഐസിസി ആസ്ഥാനത്തെ പുൽത്തകിടിയിൽ പന്തൽ ഉയർന്നു. കോൺഗ്രസ് പ്രസിഡന്റിന്റെ ഓഫീസ് മുറിയിലും മറ്റും സുരക്ഷാ ഉദ്യോഗസ്ഥരും പ്രവർത്തകരും അവസാന നിമിഷം ക്രമീകരണങ്ങൾ ചെയ്തു.
സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഖാർഗെക്ക് കൈമാറും.
ബിജെപിയുടെ കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് 80 കാരനായ ഖാർഗെ പാർട്ടിയുടെ ചുമതല ഏറ്റെടുക്കുന്നത്.കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവായും ലോക്‌സഭയിലെ കോൺഗ്രസ് നേതാവായും പിന്നീട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സേവനമനുഷ്ഠിച്ചിട്ടുള്ള ഖാർഗെയെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും തിരിച്ചടി നേരിടുമ്പോഴാണ് ഖാർഗെ വരുന്നത്. രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ഇപ്പോൾ അധികാരമുള്ളത്. ഏതാനും ആഴ്ചകൾക്കകം ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് .
കർണാടകയിലെ ഗുൽബർഗ സിറ്റി കൗൺസിൽ മേധാവിയായി തന്റെ കരിയർ ആരംഭിച്ച ഖാർഗെ സംസ്ഥാന മന്ത്രിയായും ഗുൽബർഗയിൽ നിന്നുള്ള ലോക്‌സഭാ എംപിയായും (2009, 2014) സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുൽബർഗയിൽ നിന്ന് മത്സരിച്ച് തോറ്റു . ആ തോൽവിക്ക് ശേഷമാണ് സോണിയാ ഗാന്ധി ഖാർഗെയെ രാജ്യസഭയിലേക്ക് കൊണ്ടുവന്നതും 2021 ഫെബ്രുവരിയിൽ അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയതും.
രാഷ്ട്രീയത്തിൽ 50 വർഷത്തിലേറെ പരിചയമുള്ള നേതാവായ ഖർഗെ എസ് നിജലിംഗപ്പയ്ക്ക് ശേഷം കർണാടകയിൽ നിന്നുള്ള രണ്ടാമത്തെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ജഗ്ജീവൻ റാമിന് ശേഷം ഈ പദവി വഹിക്കുന്ന രണ്ടാമത്തെ ദളിത് നേതാവുമാണ് .