കൊല്ലം ജില്ലയിലെ കിളികൊല്ലൂരില്‍ കള്ളക്കേസില്‍ കുടുക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയും സൈനികനായ ജ്യേഷ്‌ഠനെയും കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മര്‍ദ്ദിച്ച് ദേഹമാസമകലം ചതച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂർ സ്റ്റേഷൻ ഹൌസ് ഓഫീസർ ഉൾപ്പെടെ നാലു പേരെയാണ് സസ്പെൻഡ് ചെയ്തത്. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. എസ്.ഐ. അനീഷ്, സി.ഐ. വിനോദ് എന്നിവരായിരുന്നു മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് ഇരയാക്കപ്പെട്ടവര്‍ മൊഴി നല്‍കി.
മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കിളികൊല്ലൂർ സ്വദേശിയും സൈനികനുമായ വിഷ്ണു, സഹോദരൻ വിഘ്‌നേഷ് എന്നിവർക്കാണ് മർദനമേറ്റത്. കിളികൊല്ലൂർ സ്റ്റേഷനിൽ എം ഡി എം എ യുമായി നാലുപേർ പിടിയിലായിരുന്നു. ഇതിൽ ഒരാളെ ജാമ്യത്തിലിറക്കാനായി, ഒരു പൊലീസുകാരൻ പ്രാദേശിക ഡി വൈ എഫ് ഐ നേതാവായ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മയക്കുമരുന്ന് കേസാണെന്ന് വിഘ്‌നേഷ് അപ്പോഴാണ് അറിഞ്ഞത്. തുടർന്ന് ജാമ്യംനിൽക്കാൻ തയ്യാറായില്ല. ഇതോടെ വിഘ്‌നേഷും പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. സഹോദരൻ സ്‌റ്റേഷനിലേക്ക് പോയ വിവരമറിഞ്ഞാണ് വിഷ്‌ണു അവിടേക്ക് എത്തിയത്. രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്ത് കൊണ്ടുപോയി ക്രൂരമായി മർദിച്ചു.കൂടാതെ മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് വേണ്ടി സഹോദരങ്ങൾ പൊലീസുകാരെ ആക്രമിച്ചെന്ന് കാണിച്ച് പത്രക്കുറിപ്പും പുറത്തിറക്കി. പന്ത്രണ്ട് ദിവസം ജയിലിൽ കിടക്കേണ്ടിയും വന്നു. ഇതോടെ വിഷ്‌ണിവിന്റെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലായി. വിവാഹത്തിനായിട്ടായിരുന്നു വിഷ്‌ണു നാട്ടിലെത്തിയത്.
ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐയും വിഷ്ണുവുമായി ഉണ്ടായ ഒരു തർക്കമാണ് യഥാർത്ഥത്തിൽ കള്ളക്കേസ് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോ പുറത്തായത് സംഭവത്തിൽ നിർണായക തെളിവായി. ഇതേപ്പറ്റി അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് കിളികൊല്ലൂർ പൊലീസെടുത്തത് കള്ളക്കേസ് ആണെന്ന് കണ്ടെത്തി. പിന്നാലെ, എസ്ഐ അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ ദിലീപ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു.