സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ജഡ്ജിമാർ വ്യത്യസ്ത വിധികൾ പ്രസ്താവിച്ചു. ഇതേത്തുടർന്ന് വിശാല ബെഞ്ചിൽ അപ്പീൽ നൽകാൻ കോടതി നിർദേശിച്ചു. കർണാടകയിലെ സർക്കാർ സ്‌കൂളുകൾ നിശ്ചിത യൂണിഫോം പാലിക്കണമെന്നും സ്വകാര്യ സ്‌കൂളുകൾ അവരുടെ മാനേജ്‌മെന്റ് ബോർഡ് തീരുമാനമനുസരിച്ച് യൂണിഫോം നിർബന്ധമാക്കണമെന്നും ഫെബ്രുവരി 5ലെ സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത തന്റെ വിധിന്യായത്തിൽ ഹിജാബ് നിരോധനം ശരിവച്ചു, എന്നാൽ ജസ്റ്റിസ് സുധാൻഷു ധൂലിയ സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധിക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നത് സർക്കാർ ഉത്തരവനുസരിച്ച് സംസ്ഥാനത്തിന് നിയന്ത്രിക്കാമെന്ന് പറഞ്ഞു. “മതേതരത്വം എല്ലാ പൗരന്മാർക്കും ബാധകമാണ്, അതിനാൽ, ഒരു മതവിഭാഗത്തെ അവരുടെ മതചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കുന്നത് മതേതരത്വത്തിന് വിരുദ്ധമായിരിക്കും,” ജസ്റ്റിസ് ഗുപ്ത പറഞ്ഞു. നഗ്‌നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന എല്ലാ മതചിഹ്നങ്ങളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ഗുപ്ത അഭിപ്രായപ്പെട്ടു.
എന്നാൽ സാഹോദര്യത്തിന്റെയും അഖണ്ഡതയുടെയും ഭരണഘടനാ മൂല്യത്തിന് സർക്കാർ ഉത്തരവ് എതിരാണെന്ന് അത് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യത്യസ്ത വിധിയിൽ പറഞ്ഞു. “വിശ്വാസം ആത്മാർത്ഥമാണെങ്കിൽ അത് മറ്റാർക്കും ദോഷം ചെയ്യുന്നില്ലെങ്കിൽ, ഒരു ക്ലാസ് മുറിയിൽ ഹിജാബ് നിരോധിക്കുന്നതിന് ന്യായമായ കാരണങ്ങളൊന്നും ഉണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.
ഹിജാബ് അനിവാര്യമായ മത ആചാരത്തിന്റെ കാര്യമായിരിക്കാം അല്ലായിരിക്കാം. പക്ഷേ അത് ഇപ്പോഴും മനസ്സാക്ഷിയുടെയും വിശ്വാസത്തിന്റെയും കാര്യമാണ്. പെൺകുട്ടി ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് അവളുടെ ഇഷ്ടപ്രകാരം ധരിക്കുകയാണെങ്കിൽ, അവളുടെ ക്ലാസ് മുറിക്കുള്ളിൽ പോലും അവളെ തടയാൻ കഴിയില്ല. അവളുടെ യാഥാസ്ഥിതിക കുടുംബം അവളെ സ്കൂളിൽ പോകാൻ അനുവദിക്കുന്ന ഒരേയൊരു മാർഗ്ഗമാണിത്. ഹിജാബ് അവളുടെ വിദ്യാഭ്യാസത്തിലേക്കുള്ള ടിക്കറ്റാണ്”– ജസ്റ്റിസ് ധൂലിയ പറഞ്ഞു.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്ന ഹിജാബ് നിയന്ത്രണത്തിലെ വീഴ്ചയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ജസ്റ്റിസ് സുധാൻഷു ധൂലിയ സ്കൂൾ ഗേറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുന്നത് ആദ്യം അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നു ചൂണ്ടിക്കാട്ടി. അവരുടെ അന്തസ്സിനു നേരെയുള്ള ആക്രമണം, ആത്യന്തികമായി അത് അവർക്ക് ലൗകിക വിദ്യാഭ്യാസം നിഷേധിക്കലാണ്”–ജസ്റ്റിസ് ധൂലിയ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ കർണാടക സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതിന് ഒരു നിയന്ത്രണവും ഉണ്ടാകരുതെന്നും ജസ്റ്റിസ് ധൂലിയ വിധി ന്യായത്തിൽ പറഞ്ഞു.