നമ്മളെല്ലാം പട്ടിണിയെക്കുറിച്ചു ചിന്തിക്കുന്നത് കേരളത്തിലെ അവസ്ഥ വെച്ചാണ്. എന്നാല്‍ കേരളം വിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഇന്ത്യന്‍ ഗ്രാമങ്ങളിലെയും പട്ടിണിയുടെ ആഴം ആരും അറിയുന്നില്ല, അറിയിക്കുന്നുമില്ല. ഇന്ത്യ ലോകത്തിന്റെ ഗുരു എന്നൊക്കെ പുരപ്പുറത്തു കയറി ഘോഷിക്കുന്നവര്‍ അറിയുക,
ആഗോള പട്ടിണി സൂചികയിൽ ഈ വർഷം 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ വിശന്നു ജീവിക്കുന്നവരുടെ സ്‌കോര്‍ 29.1 ആണ്. ഇത് ഗുരുതരമെന്നാണ് വിലയിരുത്തല്‍. ഏഷ്യയില്‍ 109-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്കു പിന്നിലുള്ള ഏക രാജ്യം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ (99), ബംഗ്ലാദേശ് (84), നേപ്പാൾ (81), ശ്രീലങ്ക (64) എന്നിവയെല്ലാം ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിലെ മരണനിരക്ക് വിലയിരുത്തുന്ന നിരക്ക് ഇന്ത്യയുടേത് 19.3 ശതമാനമാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
2020-ൽ 94-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2021-ൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്തായിരുന്നു. ആഗോളതലത്തിൽ ആകെയുള്ള 828 ദശലക്ഷം ആളുകളിൽ ഇന്ത്യയിലെ 224.3 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ പോഷകാഹാരക്കുറവിന്റെ വ്യാപനം 2018-2020ൽ 14.6 ശതമാനത്തിൽ നിന്ന് 2019-2021ൽ 16.3 ശതമാനമായി ഉയർന്നു.
ലോകത്തിലെ ഏറ്റവും ഉയർന്ന പട്ടിണിയുള്ള പ്രദേശമായ ദക്ഷിണേഷ്യയിലാണ് ഏറ്റവും ഉയർന്ന കുട്ടികളുടെ വളർച്ചാ മുരടിപ്പ് നിരക്ക് ഉള്ളതെന്നും ലോകത്തിലെ ഏറ്റവും ഉയർന്ന ശിശു ക്ഷയരോഗ നിരക്കെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഓരോന്നിനും കുട്ടികളുടെ മുരടിപ്പ് നിരക്ക് 35 മുതൽ 38 ശതമാനം വരെയാണ്. അഫ്ഗാനിസ്ഥാന്റെ നിരക്ക് ഈ മേഖലയിലെ ഏറ്റവും ഉയർന്നതാണ്.
ആഗോളമായി വിശപ്പ് സഹിച്ച് ജീവിക്കുന്ന ജനസംഖ്യ എത്രയെന്ന കണക്കെടുപ്പ് ആധികാരികമായി നടത്തുന്ന ഒരു സംവിധാനമാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്. ഇതിന്റെ റാങ്കിങിലാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് നാണം തോന്നിക്കേണ്ട നിലവാരത്തില്‍ രാജ്യം ഉള്ളത്. റാങ്കിങ് രീതി അശാസ്ത്രീയമെന്ന് ആക്ഷേപിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. പക്ഷേ യാഥാര്‍ഥ്യങ്ങള്‍ നിഷേധിച്ചാലും നിലനില്‍ക്കുന്ന അവസ്ഥയിലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് രംഗത്തു വന്നു.