ബിദർ നഗരത്തിൽ 15-ാം നൂറ്റാണ്ടിലെ ചരിത്ര സ്മാരകത്തിൽ സ്ഥിതി ചെയ്യുന്ന മുഹമ്മദ് ഗവാൻ പള്ളിയിലും മദ്രസയിലും മസ്ജിദിലും ഒരു സംഘം ആളുകൾ പ്രവേശിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പൂജ നടത്തിയതിനെ തുടർന്ന് ബിദർ നഗരത്തിൽ സംഘർഷാവസ്ഥ. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേർക്കെതിരെ ബിദർ പോലീസ് കേസെടുത്തിട്ടുണ്ട്. പുരാവസ്തു പ്രാധാന്യമുള്ള സ്മാരകത്തിന് ചുറ്റും ശക്തമായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിലെ എഎസ്‌ഐ സംരക്ഷിത മഹ്മൂദ് ഗവാൻ സ്മാരകത്തിൽ മദ്രസയും പള്ളിയും ഉണ്ട്. ഭവാനി ദേവിയുടെ ഘോഷയാത്ര അതിനു മുന്നിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഒരു സംഘം അതിക്രമിച്ചു കടന്നത്. മദ്രസ്സയിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലായിരിക്കുകയാണ്. മദ്രസയുടെ ഗേറ്റ് തകർത്താണ് സംഘം അകത്ത് കടന്നത്. അവർ പ്രാർത്ഥന നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസി ബിദർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് 60 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
എല്ലാ വർഷവും പഴയ ബിദർ നഗരത്തിൽ ഭവാനി ദേവി ഘോഷയാത്ര നടക്കാറുണ്ട്. എന്നാൽ ഇതുവരെ ആരും മദ്രസയിൽ അതിക്രമം കാണിക്കുകയോ മറ്റോ ചെയ്തിരുന്നില്ല. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കവേ സംസ്ഥാനം വര്‍ഗീയ വിഭജനത്തിന്റെ തെക്കെ ഇന്ത്യന്‍ ഹബ്ബ് ആക്കി മാറ്റാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പുതിയ സംഭവ വികാസം. ഹിജാബ് വിവാദം ഉള്‍പ്പെടെ ഇതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അസദുദ്ദീന്‍ ഒവൈസിയെപ്പോലുള്ള മുസ്ലീം നേതാക്കള്‍ ബിദര്‍ അക്രമത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ്.