ബൈജൂസ് ആപ് പുതിയൊരു ഘട്ടത്തിലേക്ക്. ആപ്ലിക്കേഷന്‍ വഴിയുള്ള അധ്യയനത്തില്‍ നിന്നും മാറി നേരിട്ടുള്ള ക്ലാസുകള്‍(ഓഫ്‌ലൈന്‍ ക്ലാസുകള്‍) രാജ്യത്താകമാനം തുടങ്ങാനുള്ള പുതിയ പദ്ധതിയുമായി മുന്നേറുന്ന ബൈജൂസ് കേരളത്തില്‍ പ്രവര്‍ത്തനം ചുരുക്കാനും ലക്ഷ്യമിടുന്നതായി സംശയിക്കപ്പെടുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കാർണിവൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബൈജൂസിന്റെ സംസ്ഥാനത്തെ ഏക വികസന കേന്ദ്രം അതിന്റെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ഒരു മുൻകൂർ അറിയിപ്പും നൽകാതെ തന്നെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ അവർ തീരുമാനിച്ചതായാണ് അറിവ് . 170-ലേറെ പേര്‍ ജോലി ചെയ്യുന്ന ഇവിടത്തെ എല്ലാവരെയും നിര്‍ബന്ധിച്ച് രാജിവെപ്പിക്കാന്‍ നോക്കുകയാണെന്നും പറയുന്നു. രാജ്യവ്യാപകമായി കമ്പനിയിലെ 2,500-ലധികം ജീവനക്കാരോട് രാജിവെക്കാൻ പറഞ്ഞതായി അറിയുന്നു
ഇതിനെതിരെ ടെക്‌നോപാര്‍ക്കിലെ ഐ.ടി.ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ച് പരാതി നല്‍കി. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയെയാണ് സമീപിച്ചത്. ഇതു പ്രകാരം സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു കഴിഞ്ഞു. ചൊവ്വാഴ്ച ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ജീവനക്കാരും പ്രതിധ്വനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ജീവനക്കാരുടെ പരാതികൾ പരിഹരിക്കാൻ കമ്പനിയുമായി ഉടൻ ചർച്ച നടത്താൻ തീരുമാനിച്ചു. വിശദീകരണവുമായി എത്താൻ കമ്പനിക്ക് സംസ്ഥാന സർക്കാർ നോട്ടീസും നൽകിയിട്ടുണ്ട്.
ഒക്ടോബറിലെ ശമ്പളം നവംബർ ഒന്നിന് നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചത്. 2022 നവംബർ മുതൽ 2023 ജനുവരി 31 വരെയുള്ള വരാനിരിക്കുന്ന മൂന്ന് മാസത്തേക്കുള്ള ശമ്പളത്തിന്റെ ഒറ്റത്തവണ തീർപ്പാക്കൽ, വേരിയബിൾ പേയുടെ മുഴുവൻ തീർപ്പാക്കലും ആവശ്യങ്ങളിൽ പെടും.
പല ജീവനക്കാരും പരിഭ്രാന്തിയിലാണ്. അവർക്ക് മറ്റൊരു ജോലി കണ്ടെത്താൻ മതിയായ സമയമില്ല എന്ന പ്രശനം നിലനിൽക്കുന്നു.