ഏജന്റ് ഷാഫി എന്ന റഷീദ് ഐശ്വര്യം കിട്ടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു വൈദ്യൻ ഭഗവൽ സിംഗിനെയും ഭാര്യ ലൈലയേയും നരബലി നടത്താൻ പ്രേരിപ്പിച്ചത്. ആദ്യം ശ്രീദേവി എന്ന വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ വ്യാജപേരില്‍ ഭഗവല്‍സിങുമായി പരിചയപ്പെട്ടു. റഷീദ് എന്ന ഒരു സിദ്ധന്‍ പെരുമ്പാവൂരിലുണ്ടെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടാല്‍ കാര്യങ്ങള്‍ ശരിയാക്കിത്തരുമെന്ന് റഷീദ് തന്നെ ശ്രീദേവിയായി അഭിനയിച്ച് സമൂഹമാധ്യമത്തിലൂടെ നിര്‍ദ്ദേശം നല്‍കി.
ബലി കൊടുക്കാനുള്ളവരെ താൻ എത്തിക്കാമെന്നും ഇയാൾ ദമ്പതികളോട് പറഞ്ഞിരുന്നു. ജൂണിലായിരുന്നു ആദ്യത്തെ കൊലപാതകം . ലോട്ടറി വിൽപ്പനക്കാരിയായ തൃശൂർ വടക്കാഞ്ചേരി സ്വദേശിനി റോസ്‌ലിയെ റഷീദിന് പരിചയമുണ്ടായിരുന്നു. തുടർന്ന് അശ്ലീല പടത്തിൽ അഭിനയിപ്പിക്കാമെന്നും പത്ത് ലക്ഷം രൂപ തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്. റോസ്‌ലിയെ വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിലെ കട്ടിലിൽ കെട്ടിയിട്ടു. സിനിമയിൽ അഭിനയിക്കാനല്ലേ കൊണ്ടുവന്നതെന്നും എന്തിനാണ് കെട്ടിയിടുന്നതെന്നും ചോദിച്ചപ്പോൾ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവർ സംഘം പറഞ്ഞത്. പിന്നെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യ നരബലി നടത്തിയിട്ടും ഐശ്വര്യം വരാതായതോടെ ദമ്പതികൾ സിദ്ധനോട്( റഷീദ്) ഇതിനെപ്പറ്റി അന്വേഷിച്ചു. ആ നരബലി ഫലിച്ചില്ലെന്നും അതിന് കാരണം ദമ്പതിമാർക്ക് കിട്ടിയ ഏതോ ശാപം ആണെന്നും ഒരു കൊലപാതകം കൂടി നടത്തിയാൽ ഐശ്വര്യം വരുമെന്നും ദമ്പതികളെ വിശ്വസിപ്പിച്ചാണ് രണ്ടാമത്തെ കൊല നടത്താൻ ഏർപ്പാടാക്കിയത്.
പത്മത്തെ കാണാനില്ലെന്ന് മകൻ നൽകിയ പരാതിൽ പോലീസ് നേരത്തേ കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തുന്ന മറ്റ് സ്ത്രീകളിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചു. അവസാനമായി തിരുവല്ലയിലാണ് പത്മത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നിൽ ഷാഫിയാണെന്ന് ലോട്ടറി തൊഴിലാളികൾക്ക് മനസിലായത്. തിരുവല്ലയിലേയ്ക്ക് പോകണമെന്ന് പറഞ്ഞ് ഷാഫിയെന്നയാൾ നാലുപെരെ സമീപിച്ചിരുന്നതായും ഇവർ പൊലീസിനെ അറിയിച്ചു. കടവന്ത്രയിൽ കട നടത്തിയിരുന്ന ഷാഫിയെ ഇവർക്ക് അറിയാമായിരുന്നു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയാണ് ഷാഫി ലക്ഷ്യം വച്ചിരുന്നത്. വീടും പറമ്പും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോസ്‌ലിയെന്ന സ്ത്രീയെ കൊണ്ടുപോയതെന്നും സ്ത്രീകള്‍ വ്യക്തമാക്കി. പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും ഒരു രാത്രി മുഴുവന്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് റോസ്‌ലിയുടെ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്.