തമിഴ്‌നാട്ടില്‍ വലിയ സ്വാധീനമൊന്നും ഇല്ലാത്ത ആര്‍.എസ്.എസ്. ഇത്തവണ ഗാന്ധിജയന്തി ദിനത്തില്‍ സ്വന്തം ശക്തിപ്രകടനമായി റൂട്ട്‌മാര്‍ച്ച് നടത്താന്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മദ്രാസ് ഹൈകോടതിയെ സമീപിച്ച ആര്‍.എസ്.എസിന് അനുകൂലമായ സിംഗിള്‍ ബഞ്ച് വിധി ഉണ്ടായിട്ടും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വഴങ്ങിയിട്ടില്ല. ഒക്‌ടോബർ രണ്ടിന് വിടുതലൈ ചിരുതൈകൾ കച്ചിയുടെ സാമുദായിക സൗഹാർദ റാലിക്കും സർക്കാർ അനുമതി നിഷേധിച്ചു. ചില നിബന്ധനകൾക്ക് വിധേയമായി ഒക്‌ടോബർ രണ്ടിന് ഘോഷയാത്ര നടത്താൻ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ആർഎസ്എസിന് അനുമതി നൽകിയിരുന്നു. ആർഎസ്എസ് ഭാരവാഹികൾ നൽകിയ ഒരു കൂട്ടം റിട്ട് ഹർജികൾ പരിഗണിച്ച ശേഷമാണ് അനുമതി നൽകിയത്.
ഇത് വിവിധ കോണുകളിൽ നിന്ന്, പ്രത്യേകിച്ച് നാം തമിഴർ പാർട്ടി നേതാവ് സീമാന്റെ വിമർശനത്തിന് വിധേയമായി. എടപ്പാടി കെ പളനിസ്വാമിയുടെ കാലത്ത് പോലും സംസ്ഥാനത്ത് ആർഎസ്എസ് റാലികൾക്ക് അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാർ 2014ൽ ആർഎസ്‌എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാക്കി വെള്ള യൂണിഫോമിൽ റൂട്ട് മാർച്ചുകൾ നടത്താൻ ശ്രമിച്ചപ്പോൾ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ആർഎസ്‌എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് മറ്റുള്ളവർ അനുസ്മരിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനു ശേഷം ആര്‍.എസ്.എസിന് ശക്തിപ്രകടനം നടത്താന്‍ അനുവ ദിക്കുന്നത് വന്‍ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന വാദം ഉയര്‍ത്തിയാണ് സ്റ്റാലിന്‍ തമിഴകത്തെ ആര്‍.എസ്.എസ്. ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഇതോടെ കോടതിയലക്ഷ്യഹര്‍ജിയുമായി ആര്‍.എസ്.എസ്.വീണ്ടും മദ്രാസ് ഹൈക്കോടതിയിലെത്തി. നാളെ ഹര്‍ജി പരിഗണിക്കും. 51 സ്ഥലങ്ങളിലാണ് റാലി നടത്താന്‍ ആര്‍.എസ്.എസ്.പദ്ധതി. തമിഴ് രാഷ്ട്രീയപാര്‍ടികള്‍ ഏകദേശം ഒരേപോലെ ആര്‍.എസ്.എസ്.റാലിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.