ലോകത്തിൽ ഓരോ നാല് സെക്കന്റിലും ഒരാൾ പട്ടിണി മൂലം മരിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ റിപ്പോർട്ട്. ന്യൂയോർക്കിൽ ഒത്തുകൂടിയ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ലോകനേതാക്കളെ അഭിസംബോധന ചെയ്ത് ഓക്സ്ഫാം, സേവ് ദി ചിൽഡ്രൻ, പ്ലാൻ ഇന്റർനാഷണൽ എന്നിവയുൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള 238 സംഘടനകൾ നൽകിയ തുറന്ന കത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. 345 ദശലക്ഷം ആളുകൾ കടുത്ത പട്ടിണി അനുഭവിക്കുന്നതായും ഇത് 2019 മുതൽ ഇരട്ടിയിലധികം വർദ്ധിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പട്ടിണി അനുവദിക്കില്ലെന്ന് ലോക നേതാക്കളുടെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നിട്ടും, സോമാലിയയിൽ വീണ്ടും ക്ഷാമം ആസന്നമായിരിക്കുന്നു. ലോകമെമ്പാടും, 45 രാജ്യങ്ങളിലായി 50 ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണ്,”-സംഘടനകൾ പറഞ്ഞു. ഓരോ ദിവസവും 19,700 പേർ പട്ടിണി മൂലം മരിക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട് . അതായത് ഓരോ നാല് സെക്കൻഡിലും ഒരാൾ പട്ടിണി മൂലം മരിക്കുന്നു.