സി.പി.എം.സംസ്ഥാന സെക്രട്ടറിയായിത്തീര്‍ന്നതിനെത്തുടര്‍ന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പിന്റെ മന്ത്രിപദം എം.വി.ഗോവിന്ദന്‍ മാസ്‌റ്റര്‍ രാജി വെക്കാന്‍ പാര്‍ടി നിര്‍ദ്ദേശിച്ചു.. ഈ ഒഴിവിലേക്ക് വരുന്നത് ഇപ്പോള്‍ സ്‌പീക്കര്‍ ആയ എം.ബി.രാജേഷ്. പുതിയ സ്‌പീക്കറായി തലശ്ശേരി എം.എല്‍.എ. എ.എന്‍.ഷംസീറിനെയും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
എം.എല്‍.എ. സ്ഥാനം ഗോവിന്ദന്‍മാസ്‌റ്റര്‍ നിലനിര്‍ത്തും. എം.വി.ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾതന്നെ രാജേഷിനു ലഭിക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. നേരത്തേ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്റെ പകരക്കാരനെ നിശ്ചയിച്ചില്ല.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച രാജേഷ് 2009 , 2014 എന്നീ രണ്ടു തവണ പാലക്കാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഷംസീർ രണ്ടാമത്തെ തവണയാണ് തലശ്ശേരിയെ പ്രതിനിധാനം ചെയ്ത് നിയമസഭയിൽ എത്തുന്നത്.