സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചതിന് പിന്നാലെ ഇടതുപക്ഷ നേതാവ് ബിനോയ് വിശ്വം രാഷ്ട്രപതിയെ സമീപിച്ചു. കേരളത്തിലെ എൽഡിഎഫ് സർക്കാരുമായി ഗവർണർ സംഘർഷത്തിന്റെ പാതയിലാണെന്നും സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിപിഐയുടെ മുതിർന്ന നേതാവ് ബിനോയ് വിശ്വമാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചത്. ഗവർണർ കേവലം രാഷ്ട്രീയ പ്രവർത്തകനെപ്പോലെയാണ് പെരുമാറുന്നതെന്നും എല്ലാ ഭരണഘടനാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
ഗവർണറുടെ ഓഫീസും ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബാധ്യസ്ഥരായതിനാൽ സംസ്ഥാന സർക്കാരുമായുള്ള ഗവർണറുടെ തുറന്ന ഏറ്റുമുട്ടൽ ഭരണഘടനാ വിരുദ്ധമാണെന്ന് കത്തിൽ പറയുന്നു. സംസ്ഥാന ഭരണത്തിൽ ഗവർണർമാരുടെ പങ്ക് നാമമാത്രമാണ്. ഫെഡറൽ സംവിധാനത്തിൽ ഗവർണർ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കണം. സംസ്ഥാന രാഷ്ട്രീയത്തിൽ ഗവർണർ നിഷ്പക്ഷമായ പങ്ക് വഹിക്കണമെന്നും വ്യക്തിപരമായ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി തന്റെ ഓഫീസ് ഉപയോഗിക്കരുതെന്നും ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പ്രസിദ്ധമായ വിധി വിശ്വം എടുത്തു കാട്ടിയിട്ടുണ്ട് .
തന്റെ ഓഫീസിന്റെ അന്തസ്സും അച്ചടക്കവും നിലനിർത്താനും സംസ്ഥാന സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ അനാവശ്യമായ ഇടപെടൽ ഒഴിവാക്കാനും ഗവർണർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ രാഷ്ട്രപതി നൽകണമെന്ന് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.