ഗര്‍ഭഛിദ്ര നിയമങ്ങള്‍ പ്രകാരം വിവാഹിതരാണോ അവിവാഹിതരാണോ എന്ന തരംതിരിവില്ലെന്നും എല്ലാവര്‍ക്കും തുല്യാവകാശമാണെന്നും നിര്‍ണായകമായ വിധിയിലൂടെ സുപ്രീംകോടതി പ്രസ്‌താവിച്ചു. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ജെ.ബി.പര്‍ദിവാല, എ.എസ്.ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ചരിത്രവിധി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമപ്രകാരം എല്ലാ സ്ത്രീകൾക്കും 24 ആഴ്ച വരെ സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് അർഹതയുണ്ടെന്ന് സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളെക്കുറിച്ചുള്ള സുപ്രധാന വിധിയിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
വിവാഹിതരായ സ്‌ത്രീകള്‍ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നത് വെറും അബദ്ധ വിശ്വാസം മാത്രമാണെന്ന് കോടതി വിലയിരുത്തി. അവിവാഹിതര്‍ക്ക് ഗര്‍ഭഛിദ്രത്തിന് സ്വയം തീരുമാനിക്കാം. വിവാഹിതരായ സ്‌ത്രീകള്‍, അവര്‍ ഭര്‍ത്താവില്‍ നിന്നും നിര്‍ബന്ധ ലൈംഗിക ബന്ധത്തിന് വിധേയരായി ഗര്‍ഭം ധരിച്ചവരെങ്കില്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാം. ഇതിന് ഭര്‍ത്താവിന്റെ അനുമതിയേ ആവശ്യമില്ല. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രിഗനന്‍സി(എം.ടി.പി.) നിയമത്തിന്റെ പരിധിയില്‍ ഭര്‍ത്താവിന്റെ വൈവാഹിക ബലാല്‍സംഗത്തെയും ഉള്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രിഗനന്‍സി നിയമ വ്യവസ്ഥകൾ പ്രകാരം, വിവാഹിതരായ സ്ത്രീകൾ, ബലാത്സംഗത്തെ അതിജീവിച്ചവർ ഉൾപ്പെടെയുള്ള പ്രത്യേക വിഭാഗങ്ങൾ, ഭിന്നശേഷിയുള്ളവർ, പ്രായപൂർത്തിയാകാത്തവർ എന്നിവർക്ക് ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന പരിധി 24 ആഴ്ചയാണ്.
ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിലേർപ്പെടുന്ന വിധവകൾക്കും അവിവാഹിതരായ സ്ത്രീകൾക്കും നിയമപ്രകാരം ഗർഭഛിദ്രം അനുവദിക്കുന്നതിനുള്ള സമയപരിധി 20 ആഴ്ചയാണ്കോ. ഇത് വിവേചനമാണ്. എല്ലാവർക്കും തുല്യാവകാശം ഉണ്ട്. 24 ആഴ്ച എന്നത് എല്ലാവർക്കും ബാധകമാക്കണം –കോടതി പറഞ്ഞു.
ജൂലൈ 21 ന് സുപ്രീം കോടതി അവിവാഹിതരായ സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനായി എംടിപി നിയമത്തിന്റെ വ്യാപ്തി വിപുലീകരിക്കുകയും സമ്മതപ്രകാരമുള്ള ബന്ധത്തിൽ നിന്ന് ഉണ്ടായ ഗർഭം 24 ആഴ്ചക്കകം അലസിപ്പിക്കാൻ 25 കാരിയെ അനുവദിക്കുകയും ചെയ്തിരുന്നു . ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രത്യുൽപാദനപരമായ തിരഞ്ഞെടുപ്പിനുള്ള സ്ത്രീയുടെ അവകാശമെന്നും ശാരീരിക സമഗ്രതയ്ക്കുള്ള പവിത്രമായ അവകാശം സ്ത്രീക്കുണ്ടെന്നും ആ വിധിയിൽ പറഞ്ഞിരുന്നു.
“അവിവാഹിതയായ സ്ത്രീക്ക് സുരക്ഷിതമായ ഗർഭച്ഛിദ്രത്തിനുള്ള അവകാശം നിഷേധിക്കുന്നത് അവളുടെ വ്യക്തിപരമായ സ്വയംഭരണാവകാശത്തെയും സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നു. ലിവ്-ഇൻ ബന്ധങ്ങൾ ഈ കോടതി നേരത്തെ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്”-കോടതി ചൂണ്ടിക്കാട്ടുന്നു.